തിരുവനന്തപുരം: എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും പ്രസ്താവനയിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ.മുരളീധരൻ. പഴയ പ്രസംഗം വിവാദമായപ്പോൾ, താൻ പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ഇരിക്കുന്ന ആരോഗ്യമന്ത്രിയുടെ കസേരയ്ക്ക് ബാധകമല്ലെന്നായിരുന്നു കെ. മുരളീധരന്റെ പ്രതികരണം. നിലവിൽ നിപ പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

To advertise here,

നിങ്ങളുടെ മുന്നിലിരിക്കുന്നത് ആരോഗ്യമന്ത്രിയാണെന്നും കെ. മുരളീധരൻ പ്രതിപക്ഷത്തിരിക്കുമ്പോൾ പറ‍ഞ്ഞത് താനിരിക്കുന്ന സീറ്റിന് ബാധകമല്ലെന്നും അദ്ദേഹം പറ‍ഞ്ഞു. പരാമർശം സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കെ. മുരളീധരൻ.

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് കേരളത്തിൽ നിപ ബാധ റിപ്പോർട്ട് ചെയ്തപ്പോഴാണ് കോൺഗ്രസ് നേതാവായിരുന്ന കെ. മുരളീധരൻ ഈ പ്രസംഗം നടത്തിയത്. ‘എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും’ എന്നതായിരുന്നു പ്രധാന പരാമർശം. മുൻപ് ഒരിക്കലും കേൾക്കാത്ത നിപ പോലുള്ള രോഗങ്ങൾ കേരളത്തിൽ വരുന്നത് ഭരിക്കുന്നവർ ശരിയല്ലാത്തതുകൊണ്ടാണെന്ന് അദ്ദേഹം അന്ന് ആരോപിച്ചു.

നിപ പരത്തുന്നത് വവ്വാലുകളാണെന്ന് പറയപ്പെടുന്നു. കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി എന്നിവർ ഭരിച്ചിരുന്ന കാലത്തും നാട്ടിൽ വവ്വാലുകൾ ഉണ്ടായിരുന്നുവെന്നും, എന്നാൽ അന്നൊന്നും നിപ ഉണ്ടാകാത്തത് അന്നത്തെ ഭരണാധികാരികൾ മികച്ചവരായതുകൊണ്ടാണെന്നും അദ്ദേഹം പറ‍ഞ്ഞിരുന്നു.

കെ. മുരളീധരൻ ആരോഗ്യമന്ത്രിയായിരിക്കെ വീണ്ടും നിപ സ്ഥിരീകരിച്ചതോടെയാണ് ഈ പഴയ പ്രസംഗം വീണ്ടും ചർച്ചയായത്. വിഷയത്തിൽ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ് രംഗത്തെത്തി. ശരിതെറ്റുകൾ കാലം തെളിയിക്കട്ടെയെന്നും, പകർച്ചവ്യാധി സമയത്ത് ശാസ്ത്രീയമായ പ്രതിരോധം തീർത്ത് ജനങ്ങളെ ചേർത്തുപിടിക്കുകയാണ് വേണ്ടതെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.