കോഴിക്കോട്: നിപാ ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗിയെ വെള്ളിയാഴ്ച്ച ഐ.സി.യുവിൽ നിന്ന് റൂമിലേക്ക് മാറ്റി. 43- കാരനായ ഫറോക്ക് സ്വദേശി ജൂൺ ഒമ്പതാം തീയതി മുതൽ വെന്റിലേറ്ററിലായിരുന്നു. ജൂൺ 10-ന് നിപ സ്ഥിരീകരിച്ചു. അതീവ ഗുരുതരനിലയിൽ ജൂൺ 11-നാണ് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയത്.

To advertise here,

രണ്ടു ഡോസ് മോണോക്ലോണൽ ആന്റിബോഡി, റംഡെസിവീർ തുടങ്ങിയ മരുന്നുകൾ നൽകി വെന്റിലേറ്റർ ചികിത്സ തുടരുകയായിരുന്നു. ആവർത്തിച്ചു ചെയ്ത രണ്ടു ടെസ്റ്റുകൾ നെഗറ്റീവ് ആയ ശേഷം ജൂലായ് ഏഴാം തീയതി ഐസോലേഷൻ ഐ.സി.യു വിൽ നിന്ന് ട്രാൻസിറ്റ് ഐ.സി.യു വിലേക്ക് മാറ്റി.

പൂർണമായും അബോധാവസ്ഥയിലായിരുന്ന രോഗിക്ക് ക്രമേണ ബോധം തിരിച്ചു കിട്ടി. സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നുണ്ട്. ശ്വാസോച്ഛ്വാസം സാധാരണ ഗതിയിൽ ആയതോടെയാണ് വെന്റിലേറ്ററിൽ നിന്ന് മാറ്റിയത്. ശ്വാസത്തിനും ഭക്ഷണം കൊടുക്കാനുമായി സ്ഥാപിച്ചിരുന്ന ട്യൂബുകൾ മാറ്റുകയും ചെയ്തു.