
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് നടന്ന പ്രതിഷേധം വെറും രാഷ്ട്രീയ പ്രതിഷേധമല്ലെന്നും, ഭീകരന്മാരുടെ രൂപത്തിൽ അദ്ദേഹത്തെ ആക്രമിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നുവെന്നും മുൻ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ ആരോപിച്ചു. ഇത്തരമൊരു സംഭവം ഇന്ത്യയുടെയോ കേരളത്തിന്റെയോ ചരിത്രത്തിൽ ആദ്യമായാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിമാനത്തിനുള്ളിൽ അരങ്ങേറിയ ഈ ഞെട്ടിപ്പിക്കുന്ന സംഭവത്തെ ഒരു ജുഡീഷ്യറിക്കും നിസ്സാരമായി തള്ളിക്കളയാൻ കഴിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന പരാതിയിൽ ഇ.പി. ജയരാജനെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2022 ജൂൺ 13-ന് ഇൻഡിഗോ വിമാനത്തിലാണ് സംഭവം നടന്നത്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ.കെ നവീൻ കുമാർ എന്നിവർ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധവുമായി എത്തുകയായിരുന്നു. വിമാനത്തിനകത്ത് ആക്രമണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പോടെയാണ് ഇവർ എത്തിയതെന്നാണ് ഇ.പി. ജയരാജൻ വാദിക്കുന്നത്.
വിമാനത്തിന്റെ കോറിഡോറിലൂടെ അക്രമോത്സുകമായി ഓടിവന്നവരെ താൻ തടയുകയായിരുന്നുവെന്ന് ഇ.പി ജയരാജൻ പറഞ്ഞു. സമാധാനം ആഗ്രഹിക്കുന്ന ഏതൊരാളും ഇത്തരം സാഹചര്യങ്ങളിൽ പ്രതികരിക്കുമെന്നും, മുഖ്യമന്ത്രിയെ(മുൻ) ആക്രമിക്കാൻ വരുന്നവരെ തടയുക എന്നത് തന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിൽ വെച്ച് തന്നെ ഇവരെ പിടികൂടുകയും പിന്നീട് പോലീസ് നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
കോടതിക്ക് കാര്യങ്ങൾ പരിശോധിക്കാനുള്ള അധികാരമുണ്ടെങ്കിലും, പോലീസാണ് പ്രാഥമികമായി ഇത്തരം കാര്യങ്ങളിൽ കേസ് എടുത്ത് അന്വേഷണം നടത്തേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്നെ കോടതി വിളിക്കുകയാണെങ്കിൽ വസ്തുതകൾ ബോധിപ്പിക്കാൻ തയ്യാറാണെന്നും, കോടതിയുടെ ഇപ്പോഴത്തെ നിലപാടിനെക്കുറിച്ച് വിശദമായി പഠിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങൾ കേവലം മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും ഇ.പി. ജയരാജനാണ് തങ്ങളെ ആക്രമിച്ചതെന്നുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഇപ്പോൾ കേസ് പരിഗണിക്കുന്നത്.
Content Highlights: EP Jayarajan labels the 2022 aircraft protest against the former CM as a planned attack.
Published: 16 Jun 2026, 05:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented