
തിരുവനന്തപുരം: സെക്രട്ടേറിയെറ്റിന് മുന്നിൽ 63 ദിവസം തുടർച്ചയായി സമരം നടത്തിയ സിപിഒ റാങ്ക് ഹോൾഡർമാർ സമരം അവസാനിപ്പിച്ച് മടങ്ങി. പ്രതീക്ഷയുടെ നറുങ്ങുവെട്ടവുമായി എത്തിയ ഉദ്യോഗാർഥികളെല്ലാം നിരാശയുടെ പടുകുഴിയിൽ നിന്നാണ് മടങ്ങുന്നത്. പുല്ലുതിന്നു, തലമുണ്ഡനം ചെയ്തു, മണ്ണുതിന്നു, ശയന പ്രദക്ഷിണം ചെയ്തു, മുട്ടിലിഴഞ്ഞു, ശവമഞ്ചത്തിൽ കിടന്നു അങ്ങനെ വിവിധ സമര മുറകൾ അനുഷ്ടിച്ചിട്ടും സർക്കാർ തിരിഞ്ഞുപോലും നോക്കാതെ പോയ നിരവധി സമരങ്ങളിലൊന്നായി സിപിഒ റാങ്ക് ഹോൾഡർമാരുടെ സമരവും മാറി.
വെള്ളിയാഴ്ച രാത്രി 12 മണിയോടെ റാങ്ക് പട്ടിക അവസാനിക്കേണ്ടതായിരുന്നു. എന്നാൽ കോടതി ഇടപെടൽ വന്നതോടെ റാങ്ക് ലിസ്റ്റിൽ നിന്ന് സിവിൽ പോലീസ് ഒഴിവുകളിലേക്ക് തുടർ നിയമനങ്ങൾ നടത്താൻ ഇനിയും സർക്കാരിന് സാധിക്കുമെന്നാണ് സമരം ചെയ്യുന്നവർ പറയുന്നത്. അനുഭാവപൂർണമായ സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷയോടെയാണ് സമരം ചെയ്ത ഉദ്യോഗാർഥികൾ മടങ്ങുന്നത്.
ലിസ്റ്റിന്റെ കാലാവധി അവസാനിച്ചിട്ടില്ലെന്നും കോടതിയുടെ ഇടക്കാല ഉത്തരവുപ്രകാരം തുടർ നിയമനം ഉണ്ടാകുമെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു. സമരത്തിനോട് സർക്കാരും ഇടതുപക്ഷ സംഘടനകളും മോശം നിലപാട് സ്വീകരിച്ചെന്നും ഇവർ ആരോപിച്ചു. സമരങ്ങളിലൂടെ വളർന്ന രാഷ്ട്രീയ പാർട്ടിയാണ് കേരളം ഭരിക്കുന്നത്. എന്നാൽ തങ്ങളുടെ ആവശ്യം സർക്കാരിന് അനാവശ്യമായി മാറിയെന്നും സമരക്കാർ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് നിയമനങ്ങൾ നടക്കാതിരിക്കുന്നതെന്നാണ് ആരോപണം. എന്നാൽ ഇത്രയും പ്രതിസന്ധി ഉണ്ടായിരുന്നിട്ടും മറ്റ് കാര്യങ്ങൾക്കൊന്നും കുറവുണ്ടായില്ലെന്ന് സമരക്കാർ ആരോപിക്കുന്നു. ഇടത് യുവജന സംഘടനകളോടാണ് ഉദ്യോഗാർത്ഥികൾക്ക് പ്രതിഷേധം. യുഡിഎഫ് കാലത്ത് സമരങ്ങൾ നടക്കുമ്പോൾ അതിന് ഡിവൈഎഫ്‌ഐ പിന്തുണ നൽകാറുണ്ട്. എന്നാൽ ഇത്തവണ തങ്ങൾ നടത്തിയ സമരത്തിന് ഡിവൈഎഫ്‌ഐ പിന്തുണ ലഭിച്ചില്ല. സമരത്തോട് സർക്കാർ കാട്ടിയത് മോശം സമീപനമായിരുന്നു.
സമരം നടക്കുന്നതായി പോലും സർക്കാർ ഗൗനിച്ചില്ല എന്നതായിരുന്നു വാസ്തവം. സാധാരണ സമരക്കാരെ ചർച്ചയ്ക്ക് വിളിക്കുക സ്വാഭാവികമാണ്. എന്നാൽ സമരം ചെയ്യുന്നവർ ചർച്ചകൾക്കായി സർക്കാരിനെ സമീപിച്ചിട്ടും തണുപ്പൻ പ്രതികരണമാണ് അവർക്ക് ലഭിച്ചത്.
ഇപ്പോൾ പോലീസിൽ ഒഴിവില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പക്ഷെ ഒഴിവില്ലാതിരുന്ന വിഭാഗത്തിലേക്ക് പിന്നെന്തിനാണ് പരീക്ഷ നടത്തിയതും റാങ്ക് ലിസ്റ്റ് ഉണ്ടാക്കിയതെന്നുമുള്ള ലളിതമായ ചോദ്യമാണ് സമരം ചെയ്യുന്നവർ ഉന്നയിക്കുന്നത്. 2019ൽ നടത്തിയ പരീക്ഷയിൽ എല്ലാ കടമ്പകളും കടന്ന് റാങ്ക് ലിസ്റ്റിൽ എത്തിയ ആയിരക്കണക്കിന് ഉദ്യോഗാർഥികളെയാണ് സർക്കാർ കബളിപ്പിച്ചത്.
പോലീസിലെ ആൾക്ഷാമം മൂലം സ്‌റ്റേഷൻ പ്രവർത്തനങ്ങൾ അടക്കം താളം തെറ്റുന്ന വാർത്തകൾ നിരന്തരം വരുന്ന സമയത്താണ് സെക്രട്ടേറിയേറ്റിന് മുന്നിൽ നിയമനത്തിന് വേണ്ടി ഇവർ വെയിലും മഴയും കൊണ്ടത്. ഇനി ഇവരുടെ ആശങ്കകകൾക്ക് ആര് സമാധാനം നൽകും. റാങ്ക് പട്ടികയിൽ ആദ്യ പത്തിൽ വന്നവർ പോലും സമരത്തിനുണ്ടായിരുന്നു എന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. ഇനി കോടതി ഇടപെടലിൽ കൂടി നീട്ടിക്കിട്ടിയ ചെറു കച്ചിത്തുരുമ്പിലാണ് ഇവരുടെ പ്രതീക്ഷയത്രയും. എങ്കിലും ഇത്രയും കാലമുണ്ടാകാത്ത അനുകൂല സമീപനം ഇനി എങ്ങനെയുണ്ടാകുമെന്നതാണ് ചോദ്യം.
Content Highlights: cpo rank holders returned after ending their 63-day strike
Published: 13 Apr 2024, 02:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented