മലപ്പുറം: നിലമ്പൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തുവിന്റെ പന്നിക്കെണിയില്‍നിന്ന് ഷോക്കേറ്റുള്ള മരണം ചിലര്‍ വില്‍ക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളം അംഗീകരിക്കുന്ന ശൈലിയല്ല ഇത്. യുഡിഎഫ് പരാജയഭീതിയിലാണെന്നും ബിനോയ് വിശ്വം പറഞ്ഞു. 

To advertise here,

കുട്ടിയുടെ മരണം അങ്ങേയറ്റം ദുഃഖകരമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. വേദനയുടെ രൂക്ഷതയിലും സംയമനം പാലിക്കുന്ന ആ കുടുംബത്തിന്റെ ദുഃഖത്തില്‍ എല്‍ഡിഎഫും കമ്യൂണിസ്റ്റ് പാര്‍ട്ടിയും പങ്കുചേരുന്നു. പക്ഷേ, ചില കേന്ദ്രങ്ങള്‍ നിലമ്പൂരിലിപ്പോള്‍ മരണം വില്‍ക്കുകയാണ്. യുഡിഎഫ് അവരുടെ എല്ലാ കൂട്ടായ്മയുടെയും പിന്തുണയോടുകൂടി അവിടെയിപ്പോള്‍ ആ കൊച്ചുകുഞ്ഞിന്റെ മരണത്തെ രാഷ്ട്രീയമായ ലാഭത്തിന് ഉപയോഗപ്പെടുത്താന്‍ പറ്റുമോയെന്ന് അന്വേഷിക്കുകയാണെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു. 

കേരളം അംഗീകരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനശൈലിയല്ല യുഡിഎഫിന്‍റെ ഈ പ്രവൃത്തിയെന്നും ബിനോയ് വിശ്വം പറഞ്ഞു. ആ ശൈലി മനുഷ്യത്വഹീനമാണ്. അതാണിപ്പോള്‍ യുഡിഎഫ് പഥ്യമായി സ്വീകരിക്കുന്നത്. നിലമ്പൂരില്‍ യുഡിഎഫ് അടിമുടി പരാജയഭീതിയില്‍ വിറയ്ക്കുകയാണ്. ആരുടെയൊക്കെ കൂട്ടുപിടിച്ച് എന്തെല്ലാം ചെയ്താലും ജയിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായപ്പോഴാണ് യുഡിഎഫുകാര്‍ മരണത്തിന്റെ കച്ചവടക്കാരായി മാറിയത്. നിലമ്പൂരിലെ ദയനീയമായ പരാജയം യുഡിഎഫിന് ഒഴിവാക്കാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഭാരതാംബ വിഷയത്തില്‍ സിപിഎമ്മുമായി ഇപ്പോള്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന് കരുതുന്നില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. സിപിഐയെ തളള്ളി സിപിഎം രംഗത്തുവരില്ല. ഇപ്പോള്‍ ഈ വിഷയത്തില്‍ സിപിഎമ്മുമായി സംവാദം നടത്താന്‍ ഞങ്ങളില്ല. രാഷ്ട്രീയബോധം അതിന് സിപിഐയെ അനുവദിക്കുന്നില്ല. അത്തരമൊരു ഘട്ടം വരുമ്പോള്‍, അനിവാര്യമാണെങ്കില്‍ ആ സംവാദം നടത്താം, ബിനോയ് വിശ്വം പറഞ്ഞു.