
പിണറായി വിജയന്, എ.കെ. ബാലന് | ഫയല്ചിത്രം | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: എ.കെ. ബാലന്റെ ജമാ അത്തെ ഇസ്‌ലാമി പരാമർശത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ കേരളം നമ്മുടെ രാജ്യത്തിന് മുന്നിലൊരു മാതൃകയാണ്. വർഗീയ സംഘർഷങ്ങളും വർഗീയ കലാപങ്ങളുമില്ല. എന്നാൽ, അതിൽനിന്ന് വ്യത്യസ്തമായ ചിത്രം കേരളത്തിനുണ്ടായിരുന്നു. അതായിരുന്നു എ.കെ. ബാലൻ ഓർമിപ്പിച്ചത് എന്നാണ് താൻ കരുതുന്നതെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മാറാട് കലാപത്തെക്കുറിച്ച് പറഞ്ഞല്ലോ, അതി നിഷ്ഠുരമായ ഒരു കലാപമായിരുന്നല്ലോ അത്. കലാപത്തിന് ശേഷം ആ പ്രദേശത്ത് സാധാരണ ഗതിയിൽ നമ്മളെല്ലാവരും സന്ദർശിക്കുമല്ലോ. അന്നത്തെ മുഖ്യമന്ത്രി അവിടെ സന്ദർശിക്കാൻ പോകുകയാണ്. അപ്പോൾ ഒരു സംഘം-അത് ആർഎസ്എസാണ്. അവർ നിബന്ധന വെച്ചു- നിങ്ങളുടെ കൂട്ടത്തിൽ ഇപ്പോൾ ഉള്ള മന്ത്രി വരാൻ പാടില്ല. ആ മന്ത്രി കുഞ്ഞാലിക്കുട്ടി ആയിരുന്നു എന്ന് എല്ലാവർക്കും അറിയാം. മുഖ്യമന്ത്രി എ.കെ. ആന്റണി അവിടേക്ക് പോകുമ്പോൾ കുഞ്ഞാലിക്കുട്ടിയെ കൂടെക്കൂട്ടിയില്ല. അവരുടെ അനുവാദം വാങ്ങിക്കൊണ്ടു പോകുന്ന അവസ്ഥയാണുണ്ടായത്, മുഖ്യമന്ത്രി പറഞ്ഞു.
അന്ന് താൻ അവിടെ പോയിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരുടെയും അനുമതി വാങ്ങിയിട്ടല്ല അവിടെ പോയത്. അവിടെ പോയി, ആളുകളെ കണ്ടു. സംസാരിച്ച് തിരികെ വരികയും ചെയ്തു. എന്തിനാണ് കേരളത്തിലെ ഒരു മുഖ്യമന്ത്രി അങ്ങനെയാരു നിലപാട് എടുത്തത്. അതാണ് യുഡിഎഫിന്റെ രീതി. യുഡിഎഫ് വർഗീയതയെ എങ്ങനെ സമീപിക്കുന്നു എന്നതാണ് വിഷയം, മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ ഒരു ഉദാഹരമാണ് അവിടെ കാണാൻ കഴിയുന്നത്. യുഡിഎഫിന്റെ നിലപാടുകളുടെ ഭാഗമായാണ് വർഗീയ പ്രശ്‌നങ്ങൾ ആളിക്കത്തുന്ന നിലയുണ്ടായത്. വർഗീയ സംഘർഷങ്ങൾ വ്യാപിച്ചത്. വർഗീയ സംഘർഷങ്ങളെ നേരിടുന്നതിൽ കൃത്യതയാർന്ന നിലപാട് സ്വീകരിക്കാൻ അന്ന് യുഡിഎഫിന് കഴിഞ്ഞിരുന്നില്ല. അതേ വർഗീയ ശക്തികൾ കേരളം വിട്ടുപോയിട്ടൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അവർ കേരളത്തിൽ ഇപ്പോഴുമുണ്ട്. പക്ഷേ അവർക്ക് അഴിഞ്ഞാടാൻ കഴിയുന്നില്ല. അവർ തലപൊക്കാൻ ശ്രമം നടത്തിയാൽ അതിന്റേതായ നീക്കമുണ്ടായാൽ കർക്കശമായ നടപടികളിലൂടെ നേരിടുന്നതാണ് ഇന്നത്തെ സർക്കാർ രീതി. അതാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ്. ഏത് വർഗീയത ആയാലും നാടിന് ആപത്ത് എന്ന നിലയാണ് പൊതുവേ സ്വീകരിക്കുന്നത്. അതിന്റെ ഭാഗമായി യുഡിഎഫ് ഇപ്പറയുന്ന തലത്തിൽ ഒരു നിലയുണ്ടായാൽ എന്താകുമെന്നാണ് ബാലൻ പറയാൻ ശ്രമിച്ചത് എന്നാണ് താൻ കരുതുന്നത്, മുഖ്യമന്ത്രി പറഞ്ഞു.
ഏത് വർഗീയതയെ പറയുമ്പോഴും ആ വർഗീയതയെ ആണ് സിപിഎം എതിർക്കുന്നത്. ഒരു ജനവിഭാഗത്തെയല്ല. ആർഎസ്എസിനെ എതിർക്കുന്നു, ഹിന്ദുക്കളെ ആണോ എതിർക്കുന്നത്? ജമാ അത്തെ ഇസ്ലാമിയെ എതിർക്കുന്നു, മുസ്‌ലിങ്ങളെയാണോ എതിർക്കുന്നത്? എസ്ഡിപിഐയെ എതിർക്കുന്നു, മുസ്ലിമിനെയാണോ എതിർക്കുന്നത്? മുഖ്യമന്ത്രി ആരാഞ്ഞു.
Content Highlights: chief minister pinarayi vijayan on ak balan jamaat islami remark
Published: 08 Jan 2026, 06:32 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented