തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തി സംസാരിക്കുകയും പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തെന്ന് കാട്ടി മുതിർന്ന സിപിഐ നേതാവ് സി. ദിവാകരന് കാരണം കാണിക്കൽ നോട്ടീസ്. സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ദിവാകരനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. പാർട്ടിക്ക് ലഭിക്കുന്ന വിശദീകരണം പരിശോധിച്ചശേഷമായിരിക്കും വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുക.

To advertise here,

നേരത്തെ, ദിവാകരൻ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറിനിൽക്കണമായിരുന്നുവെന്ന് ദിവാകരൻ വിമർശിച്ചിരുന്നു. പിണറായി സ്വയം മാറിനിന്നിരുന്നെങ്കിൽ വി.എസ്. അച്യുതാനന്ദനെപ്പോലെ കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തെ തിരികെ വിളിക്കുമായിരുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.

പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട തർക്കത്തിലും ദിവാകരൻ സിപിഎമ്മിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. യഥാർത്ഥത്തിൽ യാതൊരു അധികാരവുമില്ലാത്ത, കേവലം ഒരു രാഷ്ട്രീയാംഗീകാരം മാത്രമായ ഉപനേതൃപദവി സിപിഐക്ക് ലഭിക്കുന്നത് ഉൾക്കൊള്ളാൻ കഴിയാത്തതാണ് സിപിഎമ്മിന്റെ പ്രശ്നമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

കൂടാതെ, മുഖ്യമന്ത്രി വി.ഡി. സതീശനെ ദിവാകരൻ പരസ്യമായി പുകഴ്ത്തുകയും ചെയ്തിരുന്നു. വി.ഡി. സതീശൻ കേരളത്തിന്റെ സ്പന്ദനമാണെന്നും അദ്ദേഹത്തിന്റെ കൈകളിൽ കേരളം ഭദ്രമാണെന്നും 100 ദിവസം കൊണ്ട് അദ്ദേഹം അത് തെളിയിച്ചുവെന്നുമാണ് ദിവാകരൻ പ്രസ്താവിച്ചത്.