തൃശൂര്‍: ക്രിസ്മസ് ആഘോഷങ്ങളിലെ ആക്രമണങ്ങളില്‍ ബി.ജെ.പിക്കെതിരായ വിമർശനം ആവർത്തിച്ച് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഈ രാജ്യത്ത് സവര്‍ണ ഹിന്ദുക്കള്‍ അല്ലാതെ മറ്റാരും പാടില്ലെന്ന  സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണിതെന്ന് അദ്ദേഹം  മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. എന്നാൽ അത് നടപ്പാക്കുകയെന്നത് എളുപ്പമല്ല. അത് തന്ത്രത്തിലൂടെ മാത്രമേ സാധിക്കൂ. ആ തന്ത്രമാണ് പ്രധാനമന്ത്രി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു. നേരത്തേ ഫേസ്ബുക്കിലൂടെയാണ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ബി.ജെ.പിക്കെതിരേ വിമർശനമുന്നയിച്ചത്. 

To advertise here,

ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതുമുതല്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഒരു നടപടി പല തലങ്ങളില്‍ പല ശൈലിയില്‍ നടപ്പാക്കുന്നുണ്ട്. അതിന്റെ പുതിയ ഉദാഹരണങ്ങളായി രണ്ടുകാര്യങ്ങളുണ്ട്. ഒന്ന് ഡല്‍ഹിയില്‍ ക്രൈസ്തവസഭാ നേതാക്കളെ പ്രധാനമന്ത്രി സി.ബി.സി.ഐ ആസ്ഥാനത്തുപോയി അവിടെയുള്ള പുല്‍ക്കൂട്ടില്‍ പുഷ്പാര്‍ച്ചന നടത്തുന്നതാണ്. അതേസമയം, അദ്ദേഹം പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ പ്രാദേശിക ഘടകം പാലക്കാട് രണ്ടുസ്‌കൂളുകളില്‍ ഇതേ പുല്‍ക്കൂട് നശിപ്പിക്കുകയും അത് ക്രമീകരിച്ച അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ക്രിസ്മസ് കരോള്‍ സര്‍വീസുകളെ ശല്യപ്പെടുത്തുന്നു. - യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു. 

ഇവിടെ വ്യക്തമായ വൈരുധ്യമുണ്ട്. അതില്‍ കാണുന്ന ഒരു ലക്ഷ്യം ഒരേസമയം നേതൃത്വത്തെ പ്രീണിപ്പിച്ച് നിര്‍ത്താന്‍ ശ്രമിക്കുകയും ഊതിക്കൊണ്ട് കഴുത്തറക്കുന്നു എന്നുപറയുന്നത് പോലെ ആ സമൂഹത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇത് ഈ രാജ്യത്ത് സവര്‍ണ ഹിന്ദുക്കള്‍ അല്ലാതെ മറ്റാരും പാടില്ലെന്ന  സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ അല്ലാത്തവര്‍ ഒന്നുകില്‍ പുറത്തുപോവുകയോ അല്ലെങ്കില്‍ അടിമകളായി ജീവിക്കുകയോ ചെയ്യണം എന്നുള്ളതാണ്. പക്ഷേ അത് അത്ര എളുപ്പത്തില്‍ നടപ്പിലാക്കാന്‍ സാധിക്കില്ല. അത് തന്ത്രത്തിലൂടെ മാത്രമേ സാധിക്കൂ. ആ തന്ത്രമാണ് പ്രധാനമന്ത്രി നടപ്പാക്കാന്‍ ശ്രമിക്കുന്നത്.- യൂഹാനോന്‍ മാര്‍ മിലിത്തിയോസ് കൂട്ടിച്ചേർത്തു.

നല്ലേപ്പിള്ളി ഗവ. യു.പി. സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനെതിരേ വി.എച്ച്.പി. നേതാക്കളെത്തി ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് തത്തമംഗലം ചെന്താമരനഗർ ജി.ബി.യു.പി. സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിനുണ്ടാക്കിയ പുൽക്കൂട് തകർത്തനിലയിൽ കണ്ടെത്തിയത്. രണ്ടുസംഭവങ്ങളും അന്വേഷിക്കുന്നതിനായി ചിറ്റൂർ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി സ്കൂളുകൾ സന്ദർശിച്ചശേഷം മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. സമീപത്തെ കടകളിലും വീടുകളിലുമുള്ള സി.സി.ടി.വി.കൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.