
പത്തനംതിട്ട: ശബരിമലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് പമ്പാ മണപ്പുറത്ത് ശനിയാഴ്ച ആഗോള അയ്യപ്പസംഗമം നടക്കും. ത്രിവേണിയിൽ ഒരുക്കിയ പന്തലിൽ രാവിലെ ഒൻപതരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 3500 പ്രതിനിധികൾ പങ്കെടുക്കും. രജിസ്റ്റർചെയ്തവർക്ക് പാസ് മുഖേനയാണ് പ്രവേശനം.
ശബരിമല വികസന മാസ്റ്റർ പ്ലാൻ, ശബരിമല കേന്ദ്രീകരിച്ചുള്ള ആധ്യാത്മിക ടൂറിസം, തീർഥാടന തിരക്ക് നിയന്ത്രണം അടിസ്ഥാനമാക്കിയുള്ള ചർച്ചകൾ എന്നിവ ഉദ്ഘാടനത്തിനുശേഷം നടക്കും. മാസ്റ്റർപ്ലാൻ ചർച്ച മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറും ആധ്യാത്മിക ടൂറിസം ചർച്ച പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായരും തിരക്ക് നിയന്ത്രണത്തെക്കുറിച്ചുള്ള ചർച്ച റിട്ട. ഡിജിപി ജേക്കബ് പുന്നൂസും നയിക്കും. സംഗമത്തിന്റെപേരിൽ സർക്കാർ രാഷ്ട്രീയം കളിക്കുന്നെന്ന് ആരോപിച്ച് യുഡിഎഫും ബിജെപിയും സംഘപരിവാർ സംഘടനകളും പങ്കെടുക്കില്ല. പന്തളം കൊട്ടാരം സംഗമത്തിൽനിന്ന് വിട്ടുനിൽക്കും.
അയ്യപ്പസംഗമഭൂമിയിൽ
ശബരിമല തീർഥാടനത്തിന് മുമ്പ് ഉദ്യോഗസ്ഥരെ വിളിച്ചുചേർത്ത് പമ്പയിൽ അവലോകനയോഗങ്ങൾ ചേരാറുണ്ട്. എന്നാൽ വിവിധ തുറകളിലുള്ളവർ, ശബരിമലയുടെ വികസനത്തിനായി പമ്പാതീരത്ത് ഒന്നിക്കുന്നത് ഇതാദ്യം. അതാണ് ശനിയാഴ്ച ഇവിടെ നടക്കുന്നത്. ശബരിമലയുടെ പവിത്രമായ കവാടം എന്നനിലയിലാണ് പമ്പയെ അയ്യപ്പസംഗമത്തിന് തിരഞ്ഞെടുത്തത്. ഇവിടത്തുകാരെ കൂടാതെ 15 വിദേശരാജ്യങ്ങളിൽനിന്നുള്ളവരും സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്. 3500 പ്രതിനിധികളാണ് എത്തുകയെന്ന് ദേവസ്വംബോർഡ് അറിയിച്ചു.
പ്രധാനപന്തലിൽ മാസ്റ്റർപ്ലാൻ ചർച്ച
38,500 ചതുരശ്ര അടി വിസ്തീർണമുള്ള പ്രധാനപന്തലിൽ 3000 പേർക്ക് ഇരിപ്പിടമൊരുക്കിയിട്ടുണ്ട്. മാസ്റ്റർപ്ലാൻ ചർച്ചനടക്കുന്നത് ഈ ജർമൻ പന്തലിലാണ്. പൂർണമായി ശീതികരിച്ചവിധത്തിലാണ് പന്തൽ. ഗ്രീൻ റൂം, മീഡിയ റൂം, വി.ഐ.പി. ലോഞ്ച് എന്നിവയും ഉണ്ട്.
ഈ പന്തലിന്റെ പിന്നിലായിട്ടാണ് വിഐപികൾക്കുള്ള ഭക്ഷണത്തിനുള്ള പന്തൽ.
ഹിൽടോപ്പിലെ പന്തലിലാണ് തിരക്ക് നിയന്ത്രണത്തെക്കുറിച്ചുള്ള ചർച്ച നടക്കുക. ഇവിടെയാണ് പ്രതിനിധികൾക്കുള്ള ഭക്ഷണവും ഒരുക്കിയിരിക്കുന്നത്. പഴയിടം മോഹനൻ നമ്പൂതിരിയാണ് 5000 പേർക്കുള്ള ഭക്ഷണം തയ്യാറാക്കുന്നത്.
ആധ്യാത്മിക ടൂറിസത്തെക്കുറിച്ചുള്ള ചർച്ചനടക്കുന്നത് പമ്പ സർക്കാർ ആശുപത്രിക്ക് എതിർവശത്തുള്ള ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ. രാവിലെ ആറുമുതൽ രജിസ്‌ട്രേഷൻ നടക്കും.
കേന്ദ്രമന്ത്രിമാരെ ക്ഷണിച്ചു; മറുപടി കിട്ടിയില്ല
കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, അശ്വിനി വൈഷ്ണവ്, സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവരെ ക്ഷണിച്ചെങ്കിലും മറുപടി കിട്ടിയില്ലെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ആന്റോ ആന്റണി എംപിയും പ്രതികരിച്ചില്ല. ശബരിമല വികസനത്തിൽ കേന്ദ്രസർക്കാർ പുറംതിരിഞ്ഞു നിൽക്കുന്നതായി തോന്നിയിട്ടില്ലെന്നും വാസവൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ എന്നിവയുടെ കാര്യത്തിൽ കേന്ദ്രം സഹായിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: ayyappa sangamam sabarimala kerala
Published: 20 Sept 2025, 06:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented