തിരുവനന്തപുരം: ജി. സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘ചെറ്റത്തരം’ പരാമർശത്തെ ന്യായീകരിച്ച് മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എ.കെ. ബാലൻ. ചെറ്റത്തരമെന്നാൽ അൽപ്പത്തരമാണെന്ന് ബാലൻ പറഞ്ഞു. ജി. സുധാകരന്റേത് വഞ്ചന നിറഞ്ഞ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ജി. സുധാകരന്റെ നിലവിലെ രാഷ്ട്രീയ നിലപാടുകളേയും ബാലൻ രൂക്ഷമായി വിമർശിച്ചു.

To advertise here,

1977 ഡിസംബർ ഏഴിന് പന്തളം എൻ.എസ്.എസ് കോളേജിൽവെച്ച് കെ.എസ്.യു പ്രവർത്തകർ കൊലപ്പെടുത്തിയ ജി. സുധാകരന്റെ അനുജനും എസ്.എഫ്.ഐ നേതാവുമായിരുന്ന പി.ജി. ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് വൈകാരികമായി സംസാരിച്ചുകൊണ്ടായിരുന്നു ബാലന്റെ വിമർശനം. തെങ്ങിന്റെ പൂങ്കുല അടിച്ചുതെറിപ്പിക്കുന്നത് പോലെയാണ് കെ.എസ്.യു. ഗുണ്ടകൾ അന്ന് തന്റെ അനുജന്റെ തലച്ചോറ് തച്ചുപൊട്ടിച്ചതെന്ന് സുധാകരൻ പറഞ്ഞത് ഓർമയുണ്ട്. ഇത്ര ക്രൂരമായ അനുഭവമുണ്ടായിട്ടും പുന്നപ്ര വയലാറിന്റെ മണ്ണിൽ എൽ.ഡി.എഫിനെതിരേ മത്സരിക്കാനും കോൺഗ്രസ് സഹായത്തോടെ വോട്ടുപിടിക്കാനും സുധാകരന് എങ്ങനെ സാധിക്കുന്നുവെന്ന് അദ്ദേഹം അദ്ഭുതം പ്രകടിപ്പിച്ചു.

ദീർഘകാലമായി സി.പി.എം. നേതൃനിരയിലുണ്ടായിരുന്ന സുധാകരന്റെ നിലപാടുമാറ്റത്തെ ‘ചെറ്റത്തരം’ എന്ന് മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ചെറ്റ എന്ന് വിളിക്കുന്നതിൽ തനിക്ക് അഭിമാനമേയുള്ളൂ എന്നായിരുന്നു ഇതിനോടുള്ള സുധാകരന്റെ മറുപടി.