മലപ്പുറം: മുൻ എംഎൽഎയും മുതിർന്ന നേതാവുമായ അബ്ദുറഹിമാൻ രണ്ടത്താണി മുസ്‌ലിം ലീഗിൽ തുടരും. പണക്കാടെത്തിയ രണ്ടത്താണി സാദിഖലി ശിഹാബ് തങ്ങളുമായും, അബ്ബാസ് അലി ശിഹാബ് തങ്ങളുമായും മുനവ്വർ അലി തങ്ങളുമായും കൂടിക്കാഴ്ച്ച നടത്തി. ഇതിനു പിന്നാലെയാണ് ലീഗിൽ തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടിക്കുള്ളിൽ ഉണ്ടായ അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും ഇതോടെ അവസാനമായി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരമാണ് രണ്ടത്താണി പാണക്കാടേക്ക് എത്തിയത്. സാദിഖലി തങ്ങൾ പ്രാദേശിക നേതാക്കളെ അബ്ദുറഹിമാൻ രണ്ടത്താണിയുടെ വീട്ടിലേക്ക് അയക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം അബ്ബാസ് അലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയാണ് ലീഗിൽ തുടരാൻ തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ നാടകീയ നീക്കങ്ങൾക്കൊടുവിൽ ലീഗ് നേതൃത്വത്തിന്റെ ഇടപെടൽ രണ്ടത്താണിയെ പാർട്ടിയിൽ ഉറപ്പിച്ചു നിർത്തുന്നതിൽ വിജയിച്ചു.

To advertise here,

മുസ്‌ലിം ലീഗിന്റെ 25 പേരുടെ സ്ഥാനാർഥി പട്ടിക വന്നതിന് പിന്നാലെ രണ്ടത്താണി ഫേസ്ബുക്കിലൂടെ തന്റെ വിയോജിപ്പ് പരസ്യമായി രേഖപ്പെടുത്തിയിരുന്നു. ചില നേതാക്കൾ വ്യക്തിതാത്പര്യങ്ങൾക്കായി തങ്ങളെ കരുവാക്കി എന്നതടക്കമുള്ള ഗുരുതരമായ പരാമർശങ്ങൾ അദ്ദേഹം നടത്തിയിരുന്നു. ഇത് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള പരോക്ഷ വിമർശനമായാണ് വിലയിരുത്തപ്പെട്ടത്.

രണ്ടത്താണി പാർട്ടി വിടുമെന്ന സൂചനകൾ വന്നതോടെ അദ്ദേഹത്തെ എൽ.ഡി.എഫിലേക്ക് എത്തിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. സി.പി.ഐ.എം നേതാവ് എ. വിജയരാഘവൻ രണ്ടത്താണിയെ പ്രശംസിക്കുകയും, താനൂരിലോ തിരൂരിലോ അദ്ദേഹത്തെ മത്സരിപ്പിക്കാനുള്ള നീക്കങ്ങളും നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പി.എം.എ സമീറിനെ തിരൂരങ്ങാടിയിൽ ലീഗ് സ്ഥാനാർഥിയാക്കിയതിനെതിരെയാണ് രണ്ടത്താണി രംഗത്ത് എത്തിയത്. തിരൂരങ്ങാടിയിൽ ഇടത് സ്ഥാനാർഥിയായി മത്സരിക്കാനുള്ള താത്പര്യവും അബ്ദുറഹിമാൻ രണ്ടത്താണി പ്രകടിപ്പിച്ചതായി സിപിഐ വൃത്തങ്ങൾ പറഞ്ഞിരുന്നു.

താനൂരിൽ മുമ്പ് രണ്ട് തവണ എംഎൽഎ ആയിട്ടുള്ള അബ്ദുറഹിമാൻ രണ്ടത്താണി 2016-ൽ വി.അബ്ദുറഹിമാനോട് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പുനലൂരിൽ ലീഗ് സ്ഥാനാർഥിയായിരുന്നു രണ്ടത്താണി.