കൊല്‍ക്കത്ത: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ വിദേശത്തേക്കയയ്ക്കുന്ന സര്‍വകക്ഷി സംഘങ്ങളില്‍ നിന്ന് ഒഴിവായ തൃണമൂൽ കോൺ​ഗ്രസ് നടപടിക്കെതിരേ വിമർശനവുമായി ബിജെപി. ഇത് കേന്ദ്രസർക്കാരിന്റെ പ്രതിനിധി സംഘമാണെന്നും കക്ഷി രാഷ്ട്രീയത്തിന് അപ്പുറമാണിതെന്നും ബിജെപി ഐടി സെൽ ഇൻചാർജ് അമിത് മാളവ്യ വിമർശിച്ചു. പാകിസ്താൻ സ്പോൺസർ ചെയ്യുന്ന ഭീകരതയ്ക്കെതിരേ സംസാരിക്കാൻ മമതാ ബാനർജിയും പാർട്ടിയും തയ്യാറല്ലെന്ന പരോക്ഷ സന്ദേശമാണ് ഇത് നൽകുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

To advertise here,

സർവകക്ഷി പ്രതിനിധി സംഘത്തിൽ നിന്ന് തൃണമൂൽ എംപിയെ പിന്മാറാൻ നിർബന്ധിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തീരുമാനം ദൗർഭാഗ്യകരമാണ്. ഇത് കേന്ദ്രസർക്കാരിന്റെ പ്രതിനിധി സംഘമാണ്. കക്ഷി രാഷ്ട്രീയത്തിന് അപ്പുറമാണിത്. പാർലമെന്റ് അംഗങ്ങൾ ജനങ്ങളുടെ പ്രതിനിധികൾ കൂടിയാണ്. - അമിത് മാളവ്യ എക്സിൽ കുറിച്ചു.

പാകിസ്താൻ സ്പോൺസർ ചെയ്യുന്ന ഭീകരതയ്ക്കെതിരേ സംസാരിക്കാൻ മമത ബാനർജിയും പാർട്ടിയും തയ്യാറല്ലെന്ന സന്ദേശം ഇത് പരോക്ഷമായി നൽകുന്നുണ്ട്. ഇങ്ങനെയൊരു സമയത്ത് രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് അഭിമാനമാണെന്നും അദ്ദേഹം കുറിച്ചു. മമത ബാനർജി ഏറ്റവും മോശം രാഷ്ട്രീയത്തിന്റെ പ്രതീകമാണ്. പശ്ചിമ ബംഗാൾ ഇതിന്റെ ദുരിതം അനുഭവിക്കുകയാണെന്നും മാളവ്യ വിമർശിച്ചു. 

പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും പിന്നാലെ ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ സന്ദേശം അറിയിക്കുന്നതിനായാണ് കേന്ദ്രം വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കുന്നത്. എന്നാൽ വിദേശത്തേക്കയക്കുന്ന ഏഴ് സര്‍വകക്ഷി സംഘങ്ങളില്‍ തങ്ങളുടെ സാന്നിധ്യമുണ്ടാവില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്രത്തെ അറിയിച്ചിരുന്നു.  പ്രതിനിധി സംഘങ്ങളിലൊന്നില്‍ ഉള്‍പ്പെട്ട ലോക്‌സഭാ എം.പി. യൂസഫ് പത്താനോട് ഔദ്യോഗിക സന്ദര്‍ശനത്തില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി നിര്‍ദേശിക്കുകയും ചെയ്തു.

ശശി തരൂര്‍ (കോണ്‍ഗ്രസ്), രവിശങ്കര്‍ പ്രസാദ്, ബൈജയന്ത് പാണ്ഡെ (ബിജെപി), സഞ്ജയ് കുമാര്‍ ഝാ (ജെഡിയു), കനിമൊഴി (ഡിഎംകെ), സുപ്രിയ സുലേ (എന്‍സിപി-എസ്പി), ശ്രീകാന്ത് ഷിന്‍ഡേ (ശിവസേന) എന്നിവരാണ് ഏഴ് സംഘത്തെ നയിക്കുക. എം.പി.മാരും കേന്ദ്ര മന്തിമാരും ഉള്‍പ്പെടെ 51 രാഷ്ട്രീയ നേതാക്കള്‍ 32 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനവും സന്ദര്‍ശിക്കും.