ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ ഔദ്യോഗിക അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ ഒന്നാം ദിനത്തിലാണ് അതിഥികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അത്താഴ വിരുന്ന് നൽകിയത്. എന്തുകൊണ്ടാണ് ഷി ജിൻ പിങ് വിരുന്നിൽ പങ്കെടുക്കാതിരുന്നത് എന്ന് വ്യക്തമല്ല.

To advertise here,

ദീർഘ ദൂര യാത്രയ്ക്ക് ശേഷം വിശ്രമം ആവശ്യമുള്ളതിനാൽ ഹോട്ടലിലേക്ക് അദ്ദേഹം മടങ്ങിയെന്നും അതിനാലമ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിരുന്നിൽ പങ്കെടുക്കാത്തതെന്നുമാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ബ്രിക്സ് ഉച്ചകോടിയ്ക്കായി ശനിയാഴ്ച രാവിലെ ചൈനയിൽനിന്ന് പുറപ്പെട്ട ഷി ജിൻപിങ് ഉച്ചയോടെയാണ് ഡൽഹിയിൽ എത്തിയത്. ഏഴ് വർഷത്തിന് ശേഷമാണ് അദ്ദേഹം ഇന്ത്യ സന്ദർശിക്കുന്നത്. ഡൽഹിയിലെത്തിയ ഉടൻതന്നെ ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച ബ്രിക്സ് ഉച്ചകോടി സമ്മേളനത്തിലും തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി ചർച്ചയിലും അദ്ദേഹം പങ്കെടുത്തു. അതിനുശേഷമാണ് വിശ്രമത്തിനായി ഹോട്ടലിലേക്ക് മടങ്ങിയത്.

ഭാരത് മണ്ഡപത്തിൽ നടന്ന വിരുന്നിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിൻ ഉൾപ്പെടെയുള്ള മറ്റ് ബ്രിക്സ് രാഷ്ട്രത്തലവന്മാരും കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുത്തു. അതേസമയം, ഉച്ചകോടിയിൽ പങ്കെടുത്തശേഷം അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സ്വന്തം രാജ്യത്തേക്ക് മടങ്ങിയതിനാൽ വിരുന്നിൽ പങ്കെടുത്തിരുന്നില്ല.