കൊല്‍ക്കത്ത: ബെല്‍ഘാരിയയിലെ മധ്യവര്‍ത്തി കുടുംബത്തിലെ ഒരു സാധാരണപെണ്‍കുട്ടി ഒന്നരപ്പതിറ്റാണ്ടുകൊണ്ട് അതിസമ്പന്നന്‍മാരുടെ ലോകത്തിലേക്ക് വളര്‍ന്ന കഥയാണ് അര്‍പ്പിത മുഖര്‍ജിയുടേത്. ഏതുവിധേനയും ആഡംബര ജീവിതം നയിക്കണമെന്ന ആഗ്രഹം ഒടുവില്‍ കൊണ്ടെത്തിച്ചത് അറസ്റ്റിലും നാണക്കേടിലും.

To advertise here,

2004-ല്‍ മോഡലായി തുടക്കം. ഒന്നു രണ്ട് തമിഴ് സിനിമകളില്‍ അവസരം കിട്ടി. പിന്നെ ഒഡിയ സിനിമകളായി പ്രധാന തട്ടകം. ക്രമേണ ബംഗാളി സിനിമയിലും അവസരം കിട്ടി. പ്രസന്‍ജിത് ചാറ്റര്‍ജിയെപ്പോലുള്ള സൂപ്പര്‍ താരങ്ങളോടൊപ്പംവരെ അഭിനയിച്ചു. സിനിമയും രാഷ്ട്രീയവും തമ്മില്‍ വളരെ അടുപ്പമുള്ള പശ്ചിമ ബംഗാളില്‍ പിന്നെ ഉന്നതരാഷ്ട്രീയക്കാരുമായി ചങ്ങാത്തമായി.

പാര്‍ഥ ചാറ്റര്‍ജി മുഖ്യരക്ഷാധികാരിയായ നാക്തല ഉദയന്‍ സംഘപൂജാ സമിതിയുടെ പ്രചാരണ പോസ്റ്ററുകളിലും സംഗീത ആല്‍ബത്തിലും പ്രധാനചിത്രം അര്‍പ്പിതയുടേതായിരുന്നു. പാര്‍ഥ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ അര്‍പ്പിത സജീവമായി പ്രചാരണ രംഗത്തെത്തി. ജൂലായ് 21-ലെ തൃണമൂല്‍ റാലിയുടെ വേദിയിലും അര്‍പ്പിത ഇരിക്കുന്ന ചിത്രം ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. 2019-ല്‍ നാക്തല പൂജ ഉദ്ഘാടനംചെയ്ത സമയത്ത് മുഖ്യമന്ത്രി മമത അര്‍പ്പിതയുമായി കുശലപ്രശ്‌നം നടത്തുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അര്‍പ്പിതയുടെ അച്ഛന്‍ ഏതാനും വര്‍ഷം മുമ്പ് മരിച്ചു. അമ്മ മിനതി മുഖര്‍ജി ബെല്‍ഘാരിയയിലെ പഴയ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്നു. അര്‍പ്പിത പുതിയ ആഡംബര വസതിയിലേക്ക് മാറിയകാലം മുതല്‍ ഈ വീട്ടിലേക്കുള്ള വരവ് അപൂര്‍വമായി മാറിയെന്നാണ് അമ്മ പറയുന്നത്. മകള്‍ ഇത്രയേറെ പണം സമ്പാദിച്ചത് എങ്ങനെയെന്നറിയില്ലെന്നും അവര്‍ പറയുന്നു.

രണ്ടു റെയ്ഡില്‍ 50 കോടി; പാര്‍ഥയുടേതെന്ന് അര്‍പ്പിത

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ അധ്യാപക നിയമന കുംഭകോണക്കേസില്‍ അറസ്റ്റിലായ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ സുഹൃത്തും നടിയുമായ അര്‍പ്പിത മുഖര്‍ജിയുടെ രണ്ടു ഫ്‌ളാറ്റുകളില്‍ നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്ത പണം 50 കോടി രൂപ കവിഞ്ഞു. ഇതിനുപുറമെ, കണക്കില്‍പ്പെടാതെ സൂക്ഷിച്ച കോടികളുടെ ആഭരണങ്ങളും വിദേശകറന്‍സിയും പിടിച്ചിട്ടുണ്ട്.

പണം മുഴുവന്‍ മന്ത്രി പാര്‍ഥയുടേതാണെന്ന് ചോദ്യം ചെയ്യലില്‍ അര്‍പ്പിത സമ്മതിച്ചെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. ഫ്‌ളാറ്റുകള്‍ പാര്‍ഥയും സംഘവും 'മിനി ട്രഷറി'യായിട്ടാണ് കണക്കാക്കിയതെന്നും അവര്‍ പറഞ്ഞു.

ബുധനാഴ്ച ഉച്ച മുതല്‍ ബെല്‍ഘാരിയയിലെ ഫ്‌ളാറ്റില്‍ നടന്ന പരിശോധനയില്‍ 27.9 കോടി രൂപയുടെ നോട്ടുകെട്ടുകളും 4.31 കോടി രൂപ മൂല്യമുള്ള സ്വര്‍ണവുമാണ് കണ്ടെടുത്തത്. പരിശോധന 19 മണിക്കൂര്‍ നീണ്ടു. നോട്ടെണ്ണല്‍ യന്ത്രങ്ങളും ബാങ്ക് ജീവനക്കാരെയും എത്തിച്ചാണ് എണ്ണിത്തിട്ടപ്പെടുത്തിയത്. 20 പെട്ടികളിലായി പ്രത്യേക ട്രക്കുകളിലാണ് പിടിച്ചെടുത്ത പണം കൊണ്ടുപോയത്. കിടപ്പുമുറി, തുണികള്‍ സൂക്ഷിക്കുന്ന അലമാര, ശൗചാലയം എന്നിവിടങ്ങളില്‍ നിന്നാണ് പ്‌ളാസ്റ്റിക്കില്‍ പൊതിഞ്ഞ കെട്ടുകളായി പണം കണ്ടെടുത്തത്.

അര്‍പ്പിതയുടെ ടോളിഗഞ്ചിലെ ഫ്‌ളാറ്റില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന പരിശോധനയില്‍ 21.2 കോടി രൂപ, 54 ലക്ഷത്തിന്റെ വിദേശ കറന്‍സി, 79 ലക്ഷം രൂപ മൂല്യമുള്ള ആഭരണങ്ങള്‍ എന്നിവ കണ്ടെടുത്തിരുന്നു. ഇതുവരെ പിടിച്ചെടുത്ത തുകയും ആഭരണങ്ങളും കേന്ദ്രസേനയുടെ സംരക്ഷണയില്‍ ബാങ്കിലേക്ക് മാറ്റി.

തന്റെ ഫ്‌ളാറ്റുകളില്‍ മന്ത്രി പാര്‍ഥ സൂക്ഷിച്ചിരുന്നതാണ് പണമെന്നാണ് അര്‍പ്പിത പറയുന്നത്. അധ്യാപകനിയമനത്തിനായി ഉദ്യോഗാര്‍ഥികളില്‍നിന്ന് ലഭിച്ച കൈക്കൂലിയും കോളേജുകള്‍ക്ക് അംഗീകാരം ലഭിക്കാന്‍ കിട്ടിയ കോഴയുമൊക്കെയാണ് ഇതെന്നാണ് കരുതുന്നത്. തനിക്ക് ഇതിന്റെ വിശദാംശങ്ങള്‍ അറിയില്ലെന്ന് അര്‍പ്പിത പറഞ്ഞതായാണ് ഇ.ഡി. അധികൃതരുടെ വെളിപ്പെടുത്തല്‍. പാര്‍ഥ പലപ്പോഴും ഫ്‌ളാറ്റിലെത്തിയിരുന്നു. ആ സമയത്ത് പണം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തേക്ക് തനിക്ക് പ്രവേശനമുണ്ടായിരുന്നില്ലെന്നും അര്‍പ്പിത പറഞ്ഞതായി ഇ.ഡി. പറയുന്നു.

അര്‍പ്പിതയ്ക്ക് കൊല്‍ക്കത്തയുടെ മറ്റു ഭാഗങ്ങളിലുള്ള ഫ്‌ളാറ്റുകളും ഇ.ഡി. തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ചിനാര്‍ പാര്‍ക്കിലുള്ള മറ്റൊരു ഫ്‌ളാറ്റ് ദീര്‍ഘനാളായി പൂട്ടിയിട്ടിരിക്കുകയാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെയും പരിശോധന നടന്നേക്കും.