ന്യൂഡല്‍ഹി: വാഗണ്‍ ദുരന്തത്തില്‍ മരിച്ചവരേയും സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍നിന്ന് ഒഴിവാക്കിയേക്കും. മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരെ രക്തസാക്ഷിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമര നിഘണ്ടു(1857-1947)വിന്റെ അഞ്ചാം വാല്യത്തില്‍നിന്ന് വാഗണ്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുകളും നീക്കം ചെയ്യാനുള്ള നിര്‍ദേശം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചി(ICHR)ന്റെ മൂന്നംഗ സമിതി മുന്നോട്ടു വെച്ചിരിക്കുന്നത്. 

To advertise here,

1921-ലെ മലബാര്‍ കലാപത്തെ തുടര്‍ന്ന് ബ്രിട്ടീഷ് സേന അറസ്റ്റ് ചെയ്തവരെ കോയമ്പത്തൂര്‍ ജയിലിലടയ്ക്കാന്‍ നവംബര്‍ 19-ന് തിരൂരില്‍ നിന്ന് ചരക്ക് വാഗണില്‍ കുത്തിനിറച്ച് കൊണ്ടുപോയതിനെ തുടര്‍ന്ന് ശ്വാസം കിട്ടാതെ 64 പേര്‍ മരിച്ച സംഭവമാണ് വാഗണ്‍ ദുരന്തം(Wagon Tragedy) എന്ന് ചരിത്രത്തില്‍ അറിയപ്പെടുന്നത്. കലാപത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും മുസ്ലിം വിഭാഗക്കാരായിരുന്നുവെങ്കിലും സ്വാതന്ത്യത്തിന് വേണ്ടിയുള്ള സമരത്തില്‍ ഹിന്ദു വിഭാഗക്കാരും പങ്കു ചേര്‍ന്നിരുന്നു. 

വാഗണ്‍ ദുരന്തത്തില്‍ മരിച്ചവരില്‍  കുന്നപ്പള്ളി അച്യുതന്‍ നായര്‍, മേലേടത്ത് ശങ്കരന്‍ നായര്‍, കിഴക്കിലാപാലത്തില്‍ താതന്‍ ഉണ്ണിപുരയന്‍, ചോലക്കരമ്പയില്‍ ചെട്ടി ചിപു എന്നിവര്‍ ഉള്‍പ്പെടെ 64 പേരെയും സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയേക്കും. വാഗണ്‍ ദുരന്തത്തിന് ഇരയായവര്‍ രക്തസാക്ഷികളാണെങ്കിലും സ്വതന്ത്ര്യ സമരസേനാനികളായി കണക്കാക്കാനാവില്ലെന്ന് ഐ.സി.എച്ച്ആര്‍. പറയുന്നു. മലബാര്‍ കലാപത്തില്‍ പങ്കെടുത്തവര്‍ക്ക് സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ ഉള്‍പ്പെടുത്താനുള്ള യോഗ്യതയില്ലെന്ന് ഐ.സി.എച്ച്ആര്‍. അഭിപ്രായപ്പെടുന്നു.

മലബാര്‍ കലാപമുണ്ടാകാനിടയായ കാരണത്തെ കുറിച്ചും അതിനോടനുബന്ധിച്ചുണ്ടായ സംഭവവികാസങ്ങളെ കുറിച്ചും വാഗണ്‍ ദുരന്തത്തിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ചുമാണ് സമിതി വിശദമായി പരിശോധിച്ചത്. ദേശീയതയോ രാജ്യത്തിന്റെ സ്വാതന്ത്ര്യമോ സമരക്കാര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നില്ലെന്നും ഒരു ഖിലാഫത്ത് സ്ഥാപിക്കുന്നതായിരുന്നു മലബാര്‍ കലാപത്തിന്റെ ഉദ്ദേശമെന്നും സമിതി ചൂണ്ടിക്കാട്ടി. സമാധാനപരമായുള്ള പ്രതിഷേധങ്ങള്‍ക്കുള്ള ദേശീയ സ്വതന്ത്ര്യ സമരനേതാക്കളുടെ ആഹ്വാനത്തെ അവഗണിച്ച് സമരം അക്രമാസക്തമാകുകയും ദുരന്തത്തിലേക്ക് നയിക്കുകയുമാണുണ്ടായതെന്ന് സമിതി വിലയിരുത്തി. 

മലബാര്‍ മേഖലയിലെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തില്‍ ശക്തമായ ചലനമാണ്‌ വാഗണ്‍ ദുരന്തം ഉളവാക്കിയത്. ദുരന്തത്തിനിരായവരുടെ സ്മരണാര്‍ഥം തിരൂര്‍ മുന്‍സിപ്പാലിറ്റി ടൗണ്‍ഹാളിന് ആ പേരാണ് നല്‍കിയിരിക്കുന്നത്. വാഗണിന്റെ ഒരു മാതൃകയും അവിടെ സ്ഥാപിച്ചിട്ടുണ്ട്. 

ontent Highlights: Wagon Tragedy victims too to go out of dictionary of freedom struggle