ചെന്നൈ: തമിഴ്നാട്ടിൽ വിരുദുനഗർ ജില്ലയിലെ കട്ടനാർപട്ടിയിൽ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തിൽ 23 പേർ മരിച്ചു. ആറു പേർക്ക് ഗുരുതരമായി പരിക്കേറ്റു.

To advertise here,

വീര്യംകൂടിയ രാസവസ്തുക്കൾ ഉപയോഗിച്ച് ഫാൻസി പടക്കങ്ങൾ നിർമിക്കുന്നതിനിടയിലാണ് സ്‌ഫോടനമുണ്ടായതെന്ന് പോലീസ് പറഞ്ഞു. 10 കിലോമീറ്ററോളംപ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു

രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും പടക്കംപൊട്ടി അഗ്‌നിരക്ഷാ സേനാംഗത്തിനും മൂന്നു സന്നദ്ധപ്രവർത്തകർക്കും പരിക്കേറ്റു. സ്ഥലത്തുണ്ടായിരുന്ന കളക്ടർ സുഖപുത്ര തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

സ്വകാര്യ പടക്കനിർമാണ സ്ഥാപനമായ വനജ ഫയർ വർക്സിന്റെ നിർമാണശാലയിൽ ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് സ്‌ഫോടനമുണ്ടായത്. പത്തിലധികം മുറികളുള്ള കെട്ടിടത്തിലെ നാല് മുറികൾ പൂർണമായി തകർന്നു. ചിന്നിച്ചിതറിയ മൃതദേഹങ്ങൾ വീണ്ടെടുക്കാൻ രക്ഷാപ്രവർത്തകർ ഏറെ പാടുപെട്ടു.

50 പേരാണ് ജോലിയിൽ ഏർപ്പെട്ടിരുന്നത്. തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഞായറാഴ്ച രാത്രിയും തുടരുകയാണ്. പടക്കശാലയുടെ ഉടമ മുത്തുമാണിക്കം ഒളിവിലാണ്. അന്വേഷണത്തിന് നാല് പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി, വിവിധ കക്ഷിനേതാക്കൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ടുലക്ഷം രൂപവീതം സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും.

സുരക്ഷ നോക്കാതെ പടക്കനിർമാണം: അപകടങ്ങൾ തുടർക്കഥ

കെ.കെ. സുരേഷ്‌കുമാർ

ചെന്നൈ: കൊടുംവേനലിൽ പടക്കമുണ്ടാക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തതാണ് വിരുദുനഗർ കട്ടനാർപട്ടിയിലെ വനജ പടക്കശാലയിൽ ഞായറാഴ്ചയുണ്ടായ സ്‌ഫോടനത്തിനുകാരണമെന്ന് പ്രാഥമിക നിഗമനം.

വേനൽക്കാലത്ത് പടക്കമുണ്ടാക്കുമ്പോൾ രാസവസ്തുക്കൾ തമ്മിൽ കൂട്ടിക്കലർത്തുന്ന ജോലി രാവിലെ 11-ന് മുമ്പ് പൂർത്തിയാക്കേണ്ടതുണ്ടെന്ന് അഗ്‌നിശമന സേനാംഗങ്ങൾ പറഞ്ഞു. അതിനുശേഷം അന്തരീക്ഷ താപനില കൂടുമെന്നതാണ് കാരണം. കൂട്ടിക്കലർത്തിയ രാസവസ്തുക്കൾ ഉപയോഗിച്ച് പടക്കം നിർമിക്കുമ്പോഴും അന്തരീക്ഷത്തിൽ ചൂട് കൂടുതലായാൽ ഘർഷണം മൂലം തീപ്പിടിത്തത്തിന് കാരണമാകാറുണ്ട്. തലേന്ന് തന്നെ കൂട്ടി കലർത്തിയ രാസവസ്തുക്കൾ ഉപയോഗിച്ച് പടക്കങ്ങളുണ്ടാക്കുമ്പോഴും തീപ്പിടിത്തമുണ്ടാകാറുണ്ട്.

പടക്കശാലയിലെ മുറികൾ വളരെ ഇടുങ്ങിയതാണെന്നും ഇവിടെ കൂടുതൽ തൊഴിലാളികളെ നിയോഗിച്ച് കൂടുതൽ പടക്കം നിർമിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നും പോലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

ഇത് സുരക്ഷാനടപടിക്രമങ്ങളുടെ ലംഘനമാണ്. നിശ്ചിത ദിവസക്കൂലിക്ക് പകരം നിർമിക്കുന്ന പടക്കങ്ങളുടെ എണ്ണത്തിന് അനുസൃതമായി കൂലിനൽകാൻ തുടങ്ങിയതും അപകടത്തിന് വഴിവെച്ചിരിക്കാമെന്ന് കരുതുന്നു.

കൂടുതൽ കൂലി ലഭിക്കാനായി തൊഴിലാളികൾ കൂടുതൽ പടക്കങ്ങൾ നിർമിക്കാൻ ശ്രമിക്കുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയില്ലെന്ന് പടക്കശാലകളിലെ ജീവനക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർ പറഞ്ഞു.

വിരുദുനഗർ ജില്ലയിൽ മാത്രം 1100-ലധികം പടക്കനിർമാണ ശാലകളുണ്ട്. ജില്ലയിൽ 2025-ൽ മാത്രം 16 അപകടങ്ങളിലായി 37 പേർ മരിച്ചിരുന്നു. 2026-ൽ ഇതുവരെ 33 പേർ മരിച്ചു. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ വിരുദുനഗർ ജില്ലയിൽമാത്രം പടക്കശാലകളിലുണ്ടായ അപകടങ്ങളിൽ 175 പേരാണ് മരിച്ചത്.

2011-2024 കാലയളവിൽ തമിഴ്‌നാട്ടിൽ 200-ലധികം പടക്കശാലകളിൽ അപകടങ്ങൾ നടന്നിട്ടുണ്ട്. 379 പേർ മരിക്കുകയും 320 പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.

2012 സെപ്റ്റംബർ അഞ്ചിന് മുതലിബട്ടയിലുണ്ടായ അപകടത്തിൽ 40 പേർ മരിച്ചിരുന്നു. പടക്കശാല അപകടങ്ങളിൽ മരിക്കുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്.

2021 ഫെബ്രുവരി 12-ന് സാത്തൂർ അച്ചകുളത്തുണ്ടായ അപകടത്തിൽ 16 സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെ 27 പേർ മരിച്ചിരുന്നു.

പടക്കശാലകൾ വർഷംതോറും സുരക്ഷാപരിശോധനയ്ക്ക് വിധേയമായി പെർമിറ്റ് പുതുക്കേണ്ടതുണ്ട്.

പലരും ഇത് പാലിക്കാറില്ലെന്നും പടക്ക നിർമാണശാലയുടെ തൊഴിലാളികളുടെ സുരക്ഷിതത്വത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർ പറഞ്ഞു. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തതാണ് അപകടത്തിന് പ്രധാനകാരണം.

പടക്കശാല സ്‌ഫോടനങ്ങൾ തുടർക്കഥയാകുമ്പോഴും പടക്കശാലയുടെ ഉടമകൾ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് പടക്കശാലയിലെ തൊഴിലാളികളും പറയുന്നു.