ന്യൂഡൽഹി: ക്ഷേത്രത്തിലെത്തുന്നവർ വിശ്വാസികളല്ലെങ്കിൽപ്പോലും അവിടത്തെ ചട്ടങ്ങളും ആചാരങ്ങളും പാലിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി. ശബരിമല വിഷയത്തിലെ വിശാലമായ നിയമപ്രശ്‌നങ്ങൾ പരിശോധിക്കുന്ന ഒൻപതംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം.
വ്യക്തിസ്വാതന്ത്ര്യം വിശ്വാസിസമൂഹത്തിന്റെ മതപരമായ അവകാശത്തെ ഹനിക്കരുതെന്ന് എൻ.എസ്.എസ്., അയ്യപ്പസേവാസമാജം, ക്ഷേത്രസംരക്ഷണ സമിതി എന്നിവർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ വാദിച്ചു. ശബരിമലയിൽ എല്ലാ മതക്കാർക്കും പ്രവേശനമുണ്ട്. എന്നാൽ, ശബരിമലയിൽ പോകുന്നവർ അവിടത്തെ പ്രതിഷ്ഠയുടെ ചൈതന്യത്തിൽ വിശ്വസിക്കുകയും ആചാരങ്ങൾ പാലിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
വ്യത്യസ്ത വിശ്വാസിസമൂഹങ്ങളിൽപ്പെട്ടവരാണ് ഹിന്ദുക്കളെന്നും എന്നാൽ, ക്ഷേത്രത്തിലെത്തിയാൽ അവിടത്തെ സമ്പ്രദായങ്ങൾ പിന്തുടരണമെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. വിശ്വാസിയല്ലാത്തയാൾ ക്ഷേത്രത്തിൽ പോകുകയാണെങ്കിലും അവിടത്തെ ചട്ടങ്ങൾ പാലിക്കണമെന്നും അപ്പോൾ അവിശ്വാസം പ്രകടിപ്പിക്കാനുള്ള അയാളുടെ അവകാശം താത്കാലികമായി ഇല്ലാതാകുമെന്നും ജസ്റ്റിസ് ജോയ്മല്യാ ബാഗ്ചി വ്യക്തമാക്കി. ഗുരുവായൂർ ഉൾപ്പെടെ കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് ഷർട്ട് ധരിച്ച് കയറാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് എം.എം. സുന്ദരേഷും പറഞ്ഞു.
സിഖ് മതസ്ഥരുടെ ഗുരുദ്വാരയിൽ പോകുന്നവർ തല മറയ്ക്കണമെന്നും ആചാരങ്ങൾ പാലിക്കേണ്ടതിനെക്കുറിച്ച് സൂചിപ്പിക്കാനായി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
2018-ലെ ശബരിമല യുവതീപ്രവേശ വിധിയെ എതിർക്കുന്നവരുടെ വാദങ്ങൾ നേരത്തേ നിശ്ചയിച്ചപോലെ വ്യാഴാഴ്ച അവസാനിക്കാത്തതിനാൽ അടുത്ത ബുധനാഴ്ച തുടരും. ദേവസ്വംബോർഡ്, ശബരിമല തന്ത്രി, സംസ്ഥാനസർക്കാർ തുടങ്ങിയ കക്ഷികളുടെ വാദം അന്ന് നടന്നേക്കും.
Content Highlights: Temple customs and traditions take precedence for all visitors regardless of personal belief., Non-believers must adhere to temple protocols upon entry
Published: 10 Apr 2026, 06:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented