ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ സുപ്രീം കോടതി നടപടി ശക്തമാക്കുന്നു. എൻ.ടി.എയുടെ ഡൽഹി മിന്റോ റോഡിലെ പുതിയ ഓഫീസ് ജഡ്ജിമാർ സന്ദർശിക്കും. സംവിധാനങ്ങൾ കാര്യക്ഷമമാണോ എന്ന് സുപ്രീം കോടതി നേരിട്ട് വിലയിരുത്തും.

To advertise here,

ജസ്റ്റിസ് നരസിംഹ, ജസ്റ്റിസ് അലോക് അരാധെ എന്നിവരാണ് ഓഫീസ് പരിശോധിക്കുക. എൻ.ടി.എയുടെ പ്രവർത്തനങ്ങളിൽ സുപ്രീം കോടതി ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു.

നന്ദൻ നിലേകനി സമിതിയുടെ ശുപാർശകളിൽ വിശദീകരണം നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സത്യവാങ്മൂലം നൽകാനും രണ്ട് ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനുമാണ് ഉത്തരവിട്ടത്.

താൽക്കാലിക നടപടികൾ കൊണ്ട് മാത്രം കാര്യമില്ലെന്നും കോടതി ഓർമിപ്പിച്ചു. 

നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്ന കാര്യം പരിഗണനയിലാണെന്ന് കേന്ദ്രം അറിയിച്ചു. 

എൻ.ടി.എ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജികൾ നിലനിൽക്കുന്നുണ്ട്. കേന്ദ്ര സർക്കാരിനും സി.ബി.ഐക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഈ കേസ് മൂന്ന് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.