
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി പദവിയിൽനിന്നും രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ കാവേരിയിൽ മന്ത്രിസഭാംഗങ്ങൾക്ക് ഒരുക്കിയ പ്രാതൽവിരുന്നിലാണ് സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചത്. സിദ്ധരാമയ്യയുടെ വീട്ടിൽവെച്ച് നടന്ന ഈ പ്രാതലിനെ 'അനൗദ്യോഗിക മന്ത്രിസഭായോഗം' എന്നാണ് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചത്.
നിലവിൽ ചേരിതിരിഞ്ഞുനിൽക്കുന്ന സമീപനം ഉപേക്ഷിച്ച് ഡി.കെ. ശിവകുമാറിന് പരിപൂർണ പിന്തുണ നൽകണം എന്നുകൂടി അദ്ദേഹം സഹമന്ത്രിമാരോടും പാർട്ടി പ്രവർത്തകരോടും ആവശ്യപ്പെട്ടതായാണ് വിവരം. ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് ഇനി ഔദ്യോഗിക നടപടി ക്രമങ്ങൾ മാത്രമേ ബാക്കിയുള്ളൂ.
ഹൈക്കമാൻഡ് ആവശ്യപ്പെട്ടതോടെയാണ് മുഖ്യമന്ത്രിസ്ഥാനമൊഴിയാൻ സിദ്ധരാമയ്യ തയ്യാറായത്. എന്നാൽ ഹൈക്കമാൻഡുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ പങ്കുവെക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. പടിയിറക്കം വേഗത്തിലാക്കാൻ വ്യാഴാഴ്ച ഗവർണർ താവർ ചന്ദ് ഗഹ്ലോതിനെ സന്ദർശിക്കാൻ അദ്ദേഹം സമയം തേടിയിട്ടുള്ളതായാണ് വിവരം. രാജി സമർപ്പിക്കാനാണിതെന്നാണ് വിവരം.
സിദ്ധരാമയ്യ രാജിവെച്ചതോടെ വെള്ളിയാഴ്ച കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേരും. ഇതിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ നിയമസഭാകക്ഷിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കും. നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ കർണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ്സിങ് സുർജേവാല ബുധനാഴ്ച ബെംഗളൂരുവിലെത്തി.
സംസ്ഥാനത്തെ സമുന്നത ഒ.ബി.സി. നേതാവായ സിദ്ധരാമയ്യയെ പിണക്കാതെ അദ്ദേഹംതന്നെ ഇക്കാര്യം പ്രഖ്യാപിക്കുന്ന സാഹചര്യമൊരുക്കുകയാണ് കോൺഗ്രസ് നേതൃത്വം ചെയ്തത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചൊവ്വാഴ്ച ആറുമണിക്കൂറോളം നീണ്ട ചർച്ചയിൽ തനിക്കാണ് ആകെയുള്ള 134-ൽ 100 എം.എൽ.എ.മാരുടെയും പിന്തുണയെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുവരെ തന്നെ തുടരാൻ അനുവദിക്കണമെന്നും സിദ്ധാരാമയ്യ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ രണ്ടരവർഷം കഴിഞ്ഞാൽ സ്ഥാനം മാറാമെന്ന ധാരണയുള്ളതിനാൽ, പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കാതെ രാജിവെക്കണമെന്ന് ഖാർഗെ നിർദേശിച്ചതായാണ് അറിയുന്നത്. കോൺഗ്രസ് ഭരിക്കുന്ന നാലുസംസ്ഥാനങ്ങളിൽ കർണാടകയിൽ മാത്രമാണ് ഒ.ബി.സി. വിഭാഗത്തിൽനിന്നുള്ള മുഖ്യമന്ത്രിയുള്ളത്. കർണാടകയിലെ പ്രമുഖ ജാതിവിഭാഗമായ കുറുബ ഗൗഡയിൽ നിന്നുള്ള സിദ്ധാരാമയ്യയെ പിണക്കാതെ അനുനയിപ്പിക്കാനായിരുന്നു ആദ്യം മുതൽ കോൺഗ്രസ് ശ്രമിച്ചത്.
സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റും കർണാടകയിൽ എം.എൽ.സി.യായ മകൻ യതീന്ദ്രയ്ക്ക് കാബിനറ്റ് റാങ്കുള്ള മന്ത്രിസ്ഥാനവുമാണ് ഹൈക്കമാൻഡ് വാഗ്ദാനം ചെയ്തത്. സമ്മർദത്തിലൂടെ മകനെ ഉപമുഖ്യമന്ത്രിയാക്കാൻ ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകളുമുണ്ട്. ഒ.ബി.സി. മുഖ്യമന്ത്രിയെ മാറ്റി ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയാൽ, ദളിത്, ഒ.ബി.സി., ന്യൂനപക്ഷ, ലിംഗായത്ത് വിഭാഗങ്ങൾക്കെല്ലാം പ്രാതിനിധ്യം നൽകുന്ന ഫോർമുലകളും ആലോചിക്കുന്നതായാണ് സൂചന.
Content Highlights: Siddaramaiah officially announced his resignation as Karnataka Chief Minister. DK Shivakumar is set to become the new Chief Minister following the leadership transition. The transition follows high-level discussions with the Congress high command. Siddaramaiah requested cabinet ministers to extend full support to DK Shivakumar. The Congress party is finalizing the new cabinet structure to maintain social balance.
Published: 28 May 2026, 11:41 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented