
ന്യൂഡൽഹി: ഇന്ത്യൻ ആകാശത്ത് ശംഖ് എയർലൈൻസ് പറന്നുയരാനൊരുങ്ങുകയാണ്. ഈ മാസം പകുതിയോടെ വിമാനം പറന്നുതുടങ്ങുമെന്നാണ് കമ്പനി അധികൃതർ അറിയിച്ചിരിക്കുന്നത്. പുതു വിമാനക്കമ്പനി കൂടി പിറവിയെടുക്കുമ്പോൾ പിന്നിൽ പ്രവർത്തിക്കുന്ന കമ്പനി ഉടമ ശ്രാവൺ കുമാർ വിശ്വകർമ എന്ന 35-കാരന്റെ വിജയഗാഥ കൂടിയാണത്. ചെയ്ത ബിസിനസുകളിൽ പലതും പൊട്ടിപ്പോയിട്ടും പിന്മാറാതെ ഒരിക്കൽ എല്ലാം വെട്ടിപ്പിടിക്കാനാകുമെന്ന ആത്മവിശ്വാസത്തോടെ പ്രതീക്ഷയോടെ മുമ്പോട്ട് പോയ ആൾ ഇന്ന് താൻ സ്വപ്നം കണ്ട ആകാശം യാഥാർത്ഥ്യമാക്കിയെടുത്തിരിക്കുന്നു.
മൂന്ന് വിമാനക്കമ്പനികൾക്കാണ് കേന്ദ്ര സർക്കാർ എതിർപ്പില്ലാ രേഖ (എൻഒസി) നൽകിയിരിക്കുന്നത്. കേരളം ആസ്ഥാനമായുള്ള അൽഹിന്ദ്, ഫ്ലൈ എക്സ്പ്രസ് എന്നിവയ്ക്ക് പുറമെ ഉത്തർപ്രദേശിൽ നിന്നുള്ള ശംഖ് എയർ എന്നിവയാണ് കമ്പനികൾ. ഇൻഡിഗോയുടെ സർവീസുകൾ താളം തെറ്റിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് നിർണായക നീക്കം ഉണ്ടാകുന്നത്. ശംഖ് എയറിന്റെ ഉടമയാണ് ശ്രാവൺ കുമാർ വിശ്വകർമ.
ഇടത്തരം കുടുംബത്തിലായിരുന്നു ശ്രാവൺ കുമാറിന്റെ ജനനം. ജീവിക്കാൻ വേണ്ടി പല ജോലികളും ചെയ്തു. ഓട്ടോ, ടെമ്പോ ഡ്രൈവറായി പ്രവർത്തിച്ചു. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ചെറുപ്രായത്തിൽ തന്നെ പല ജോലികളും ചെയ്തു. പല ബിസിനസുകളും നോക്കിയെങ്കിലും പൊട്ടിപ്പോയി. 2014 ആരംഭിച്ച സിമന്റ് ബിസിനസ് ആണ് ശ്രാവൺ കുമാറിന്റെ ജീവിതം മാറ്റി മറിക്കുന്നത്. ബിസിനസ് പച്ചപിടിച്ചതോടെ കൂടുതൽ ടെമ്പോകളും ലോറികളും അദ്ദേഹം വാങ്ങുകയായിരുന്നു. പിന്നീട് വെച്ചടി വെച്ചടി കയറ്റമായിരുന്നു. ടിഎംടി സ്റ്റീൽ, ഗതാഗതം, ഖനനം തുടങ്ങിയ മേഖലകളിലേക്കും തന്റെ ബിസിനസ് സാമ്രാജ്യം അദ്ദേഹം വ്യാപിപ്പിച്ചു. ഇപ്പോൾ ആകാശത്തേക്കും അദ്ദേഹം തന്റെ സാമ്രാജ്യം വികസിപ്പിക്കുകയാണ്. നിലവിൽ 400 ട്രക്കുകൾ തനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഈ മാസം പകുതിയോടെ സർവീസ് തുടങ്ങാനാണ് ശംഖ് എയറിന്റെ തീരുമാനം. മൂന്ന് എയർബസ് വിമാനങ്ങളായിരിക്കും സർവീസ് നടത്തുക. ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ച് ലക്‌നൗവിൽ നിന്നായിരിക്കും ശംഖ് എയർ സർവീസ് നടത്തുക. ആദ്യം ചുരുക്കം ചിലയിടങ്ങളിലേക്ക് സർവീസ് നടത്തും. പിന്നീട് സംസ്ഥാനങ്ങളിലാകെ വ്യാപിപ്പിക്കും. 2028-29 ഓടെ അന്താരാഷ്ട്ര സർവീസും ആരംഭിക്കാനാണ് പദ്ധതി എന്ന് ശ്രാവൺ കുമാർ വിശ്വകർമ പറഞ്ഞു.
ഇടത്തരം വരുമാനക്കാരായ യാത്രക്കാർക്ക് സുഗമമായ യാത്രയാണ് ശ്രാവൺ കുമാറിന്റെ ലക്ഷ്യം. നാലു വർഷം മുമ്പാണ് വിമാനക്കമ്പനി തുടങ്ങാനുള്ള ശ്രമങ്ങളാരംഭിക്കുന്നത്. നടപടിക്രമങ്ങൾ മനസ്സിലാക്കി പണം കണ്ടെത്തി. ഇപ്പോൾ അത് യാഥാർത്ഥ്യമായെന്ന് അദ്ദേഹം പറഞ്ഞു. ബസ്, ടെമ്പോ ഗതാഗതം പോലൊരു ഗതാഗത മാർഗം മാത്രമാണ് വിമാനയാത്ര. ഇതിന് മാത്രമായി പ്രത്യേകതയൊന്നും തന്നെ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യം ഇതിന്റെ നടപടിക്രമങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു. എൻഒസി എങ്ങനെ കിട്ടുമെന്ന് കാര്യത്തെക്കുറിച്ച് പഠിച്ചു. എങ്ങനെയാണ് സിസ്റ്റം പ്രവർത്തിക്കുന്നതെന്നും എന്തൊക്കെയാണ് നിയമവശങ്ങളെന്നും മനസ്സിലാക്കി. തുടർന്നായിരുന്നു മറ്റുള്ള നടപടിക്രമങ്ങളെന്ന് അദ്ദേഹം പറഞ്ഞു. സീസൺ അനുസരിച്ച് തങ്ങൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആളുകൾ എന്തു പറയുമെന്ന് നോക്കി കാര്യങ്ങൾ തീരുമാനിക്കുന്ന ശീലം തനിക്കില്ലെന്ന് ശ്രാവൺകുമാർ പറയുന്നു. ഒരു കാലത്ത് ടെമ്പോ ഓടിച്ചിരുന്ന താൻ ഇന്ന് വിമാന കമ്പനി തുടങ്ങി. അത് സാധിക്കുമെങ്കിൽ പുതിയ യുവാക്കൾക്കും അതിനപ്പുറം സാധിക്കുമെന്നും മാനസികമായി തയ്യാറാകുക മാത്രമാണ് വേണ്ടതെന്നും ശ്രാവൺ കുമാർ പറഞ്ഞു.
Content Highlights: Shankh Air Takes Flight: From Auto Driver to Airline Owner, A Story of Grit and Ambition
Published: 01 Jan 2026, 11:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented