ന്യൂഡൽഹി: ഭാവിയിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള സംഘർഷം സൃഷ്ടിക്കപ്പെടുന്നുവെങ്കിൽ കൊൽക്കത്തയെ ആക്രമിക്കുമെന്ന പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ പ്രസ്താവനയ്ക്ക് രൂക്ഷമായ മറുപടിയുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. പ്രകോപനപരമായ പ്രസ്താവനകളെക്കുറിച്ച് പാകിസ്താന് രൂക്ഷമായ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

To advertise here,

അഞ്ച് പതിറ്റാണ്ട് മുമ്പ് പാകിസ്താന്റെ വിഭജനം നടന്ന ചരിത്രപരമായ പശ്ചാത്തലം രാജ്നാഥ് സിങ് ഓർമ്മിപ്പിച്ചു. അയൽ രാജ്യങ്ങൾക്കിടയിൽ സംഘർഷം വർദ്ധിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുന്നതിനെതിരെ പാകിസ്താന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ശനിയാഴ്ചയാണ് ഖ്വാജ ആസിഫ് പ്രകോപനപരമായ പ്രസ്താവന നടത്തിയത്.

“പാകിസ്താൻ പ്രതിരോധമന്ത്രി ഇത്തരം പ്രകോപനപരമായ പ്രസ്താവന നടത്തരുതായിരുന്നു. അമ്പത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ്, പാകിസ്താൻ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടപ്പോൾ അവർ അതിന്റെ അനന്തരഫലങ്ങൾ അനുഭവിച്ചതാണ്. ബംഗാളിനെതിരെ കണ്ണെറിഞ്ഞാൽ, ഇത്തവണ പാകിസ്താൻ എത്ര ഭാഗങ്ങളായി വിഭജിക്കപ്പെടുമെന്ന് ഈശ്വരന് മാത്രമേ അറിയൂ," രാജ്നാഥ് സിങ് പറഞ്ഞു.