
ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യാഴാഴ്ച തന്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിക്ക് 35-ാം ചരമവാർഷികത്തിൽ വൈകാരികമായ ആദരാഞ്ജലികൾ അർപ്പിച്ചു. കൂടാതെ സാമൂഹിക മാധ്യമത്തിൽ ഹൃദയസ്പർശിയായ കുറിപ്പും കുട്ടിക്കാലത്തെ ചിത്രവും രാഹുൽ പങ്കുവെച്ചു.
"പപ്പാ, താങ്കൾ സ്വപ്നം കണ്ട നൈപുണ്യവും സമൃദ്ധിയും ശക്തവുമായ ഇന്ത്യ യാഥാർഥ്യമാക്കുന്നതിനുള്ള ഉത്തരവാദിത്വം പൂർണ്ണമായി നിറവേറ്റും. താങ്കളുടെ ഉപദേശങ്ങൾ, മൂല്യങ്ങൾ, ഓർമ്മകൾ എന്നിവ എപ്പോഴും എന്നോടൊപ്പം ഉണ്ടാകും.", രാഹുൽ കുറിച്ചു. കുട്ടിക്കാലത്തെ ചിത്രമുൾപ്പെടെ രണ്ട് ചിത്രങ്ങളാണ് രാഹുൽ പോസ്റ്റിൽ പങ്കുവെച്ചിട്ടുള്ളത്.
രാജ്യത്തുടനീളം കോൺഗ്രസ് നേതാക്കൾ രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുകയും അദ്ദേഹത്തിന്റെ സ്മാരകമായ വീർ ഭൂമിയിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് രാഹുൽ പോസ്റ്റ് പങ്കുവെച്ചത്.
രാവിലെ, കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വദ്ര എന്നിവർ രാജീവ് ഗാന്ധിക്ക് പുഷ്പാഞ്ജലികൾ അർപ്പിക്കാൻ വീർ ഭൂമിയിലെത്തി. പ്രിയങ്ക ഗാന്ധി വദ്രയുടെ മക്കളായ മിറായ, റൈഹാൻ വദ്ര എന്നിവരും ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നു. അശോക് ഗെഹ് ലോത്, പി. ചിദംബരം, ഭൂപീന്ദർ സിങ് ഹൂഡ, മുകുൾ വാസ്നിക് തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കളും ആദരാഞ്ജലികൾ അർപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ പ്രധാനമന്ത്രിയെ സ്മരിച്ചു. ആദരാഞ്ജലി അർപ്പിച്ച് എക്സിൽ പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്തു. "മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിജിയുടെ ചരമവാർഷികത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ," പ്രധാനമന്ത്രി മോദി കുറിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാജീവ് ഗാന്ധിയെ "ഇന്ത്യയുടെ ശ്രദ്ധേയനായ പുത്രൻ" എന്ന് വിശേഷിപ്പിക്കുകയും പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ ഭരണകാലത്ത് അവതരിപ്പിച്ച നിരവധി പരിഷ്കാരങ്ങൾ എടുത്തുപറയുകയും ചെയ്തു. വിശദമായ എക്സ് പോസ്റ്റിൽ, വോട്ടവകാശ പ്രായം 18 ആയി കുറച്ചതിനും പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയതിനും ഇന്ത്യയുടെ ടെലികോം, ഇൻഫർമേഷൻ ടെക്നോളജി വിപ്ലവത്തിന് പ്രചോദനം നൽകിയതിനും കമ്പ്യൂട്ടറൈസേഷൻ പ്രോത്സാഹിപ്പിച്ചതിനും, നൂതന വിദ്യാഭ്യാസ നയം അവതരിപ്പിച്ചതിനും ഖാർഗെ രാജീവ് ഗാന്ധിയെ പ്രശംസിച്ചു.
മുൻ പ്രധാനമന്ത്രിയെ ഉദ്ധരിച്ച് ഖാർഗെ കുറിച്ചു, "ഇന്ത്യ ഒരു പഴയ രാജ്യമാണ്, എന്നാൽ യുവജനങ്ങളുടെ ഒരു രാഷ്ട്രമാണ്... ലോകത്തിലെ രാജ്യങ്ങളിൽ മുൻനിരയിൽ, മനുഷ്യരാശിയുടെ സേവനത്തിൽ, ശക്തവും സ്വതന്ത്രവും സ്വയം പര്യാപ്തവുമായ ഇന്ത്യയെ ഞാൻ സ്വപ്നം കാണുന്നു." രാജീവ് ഗാന്ധിയുടെ "ദർശനം, ധൈര്യം, ഇന്ത്യയുടെ ഭാവിയോടുള്ള ആഴത്തിലുള്ള വിശ്വാസം" എന്നിവ 21-ാം നൂറ്റാണ്ടിലേക്കുള്ള രാജ്യത്തിന്റെ യാത്രക്ക് അടിത്തറ പാകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീർ ഭൂമിയിൽ മാധ്യമങ്ങളോട് സംസാരിച്ച ഭൂപീന്ദർ സിങ് ഹൂഡ, രാജീവ് ഗാന്ധി ഇന്ത്യയുടെ യുവത്വത്തിന് പ്രതീക്ഷ നൽകിയെന്നും ഗാന്ധി കുടുംബം നടത്തിയ ത്യാഗങ്ങളെക്കുറിച്ചും സംസാരിച്ചു. "രാജീവ് ഗാന്ധി വീണ്ടും പ്രധാനമന്ത്രിയാകാൻ സാധ്യതയുണ്ടായിരുന്നു. അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു. ഇന്ത്യൻ യുവത്വത്തിന് അദ്ദേഹം പ്രതീക്ഷയുടെ പ്രതീകമായിരുന്നു, അവർ അദ്ദേഹത്തെ വളരെയധികം ബഹുമാനിച്ചിരുന്നു," ഹൂഡ പറഞ്ഞു.
1984 ഒക്ടോബറിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം 40-ാം വയസ്സിൽ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി രാജീവ് ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടു. 1989 ഡിസംബർ വരെ അദ്ദേഹം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. 1991 മേയ് 21-ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ഒരു തിരഞ്ഞെടുപ്പ് റാലിക്കിടെ എൽടിടിഇ നടത്തിയ ചാവേർ ബോംബാക്രമണത്തിലാണ് രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്.
Content Highlights: Rahul Gandhi shared an emotional note and childhood photo on Rajiv Gandhi's 35th death anniversary., Congress leaders including Sonia Gandhi and Mallikarjun Kharge paid tributes at Veer Bhumi., PM Narendra Modi paid homage to the former Prime Minister on X., Mallikarjun Kharge highlighted Rajiv Gandhi's contributions to IT, telecom, and education reforms., Rajiv Gandhi served as India's youngest PM and was assassinated in 1991.
Published: 21 May 2026, 03:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented