ന്യൂഡൽഹി: കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബലാത്സംഗ കേസ് പ്രതികളെ സംരക്ഷിക്കുന്ന പ്രഹ്‌ളാദ് ജോഷി "ഏറ്റവും നീചനായ മനുഷ്യനാണെന്ന്" രാഹുൽ വിമർശിച്ചു. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അപാകതകൾക്കെതിരെ പെൺകുട്ടികൾ ഉൾപ്പെടെയുള്ള നിരവധി വിദ്യാർഥികൾ പ്രതിഷേധിക്കുമ്പോൾ, ബലാത്സംഗ കേസ് പ്രതികളെ സംരക്ഷിക്കുന്ന ഒരാളെ വിദ്യാഭ്യാസ മന്ത്രിയായി ബിജെപി നിയമിച്ചത് അങ്ങേയറ്റം ലജ്ജാകരമാണെന്ന് രാഹുൽ കുറ്റപ്പെടുത്തി.

To advertise here,

2002-ലെ ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെ കാലാവധി തികയുന്നതിന് മുൻപ് വിട്ടയക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ മുൻപ് പ്രഹ്‌ളാദ് ജോഷി ന്യായീകരിച്ചതിനെ സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ ഈ പരാമർശങ്ങൾ. നിയമപ്രകാരവും സംസ്ഥാനത്തിന്റെ ഇളവ് നല്കൽ നയം അനുസരിച്ചുമാണ് പ്രതികളെ വിട്ടയച്ചതെന്നായിരുന്നു അന്ന് ജോഷി വാദിച്ചിരുന്നത്. എന്നാൽ പിന്നീട് സുപ്രീം കോടതി ഈ ഇളവ് റദ്ദാക്കുകയും പ്രതികളെ തിരികെ ജയിലിലേക്ക് അയക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.

കേന്ദ്ര മന്ത്രിസഭയിൽ മറ്റ് നിരവധി നേതാക്കളുണ്ടായിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഹ്‌ളാദ് ജോഷിയെ തന്നെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. ബലാത്സംഗം ചെയ്തവർക്ക് സംരക്ഷണം നൽകണമെന്ന് പറയുന്ന ഒരാളെക്കാൾ മോശപ്പെട്ട മറ്റൊരു മനുഷ്യൻ ഉണ്ടാകില്ലെന്നും രാജ്യത്തെ പരീക്ഷാ സംവിധാനത്തെക്കുറിച്ചും വിദ്യാർഥികളുടെ ഭാവിയെക്കുറിച്ചും ആശങ്ക ഉയരുന്ന ഘട്ടത്തിൽ ഈ നിയമനം അതീവ ഗൗരവകരമാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ പ്രതികരണങ്ങൾക്ക് മുമ്പ് പ്രിയങ്ക ഗാന്ധി ലോക്‌സഭയിൽ സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തനിക്കെതിരെ പ്രിയങ്ക ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് പ്രഹ്‌ളാദ് ജോഷി തള്ളിക്കളഞ്ഞു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന പ്രിയങ്ക ഗാന്ധി സഭയിൽ മാപ്പ് പറയണമെന്നും അവരെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.