ന്യൂഡൽഹി: പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുന്നതിനിടെ ബ്രിക്‌സ് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. ഓഗസ്റ്റ് 31-ന് ബിഷ്‌കെക്കിലും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.

To advertise here,

മേഖലയിലെ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ 'ചർച്ചകളും നയതന്ത്രവുമാണ്' ഏക വഴിയെന്ന് ഇന്ത്യ വ്യക്തമാക്കി. കടൽമാർഗ്ഗമുള്ള ചരക്കുനീക്കത്തിൽ കപ്പൽ തൊഴിലാളികളുടെ സുരക്ഷയ്ക്ക് ഇന്ത്യ പ്രഥമ പരിഗണന നൽകുന്നുവെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ചരക്കുകപ്പലുകൾക്ക് സുരക്ഷിത പാത ഉറപ്പാക്കേണ്ടതുണ്ടെന്നും ഉഭയകക്ഷി ചർച്ചയിൽ ഇന്ത്യ ചൂണ്ടിക്കാട്ടി.

അമേരിക്കൻ ഉപരോധങ്ങളും കർശന നിലപാടുകളും ശക്തമാകുന്ന സാഹചര്യത്തിൽ സാമ്പത്തിക പ്രതിരോധശേഷി വർധിപ്പിക്കാൻ ബ്രിക്‌സ് കൂട്ടായ്മയ്ക്ക് സാധിക്കുമെന്ന് പെസെഷ്‌കിയാൻ പറഞ്ഞു. അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിന് പ്രാദേശിക കറൻസികൾ ഉപയോഗിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മേഖലയിലെ സംഘർഷങ്ങൾ അവസാനിപ്പിച്ച് ചർച്ചകളിലേക്ക് കക്ഷികളെ തിരിച്ചെത്തിക്കാൻ ഇന്ത്യയുടെ വിശാലമായ നയതന്ത്ര ബന്ധങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ഇറാൻ പ്രസിഡന്റ് പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥിച്ചു.

ഇന്ത്യയും ഇറാനും തമ്മിലുള്ള ദീർഘകാല സാംസ്‌കാരിക-വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനും പരസ്പര സഹകരണം വിപുലീകരിക്കാനും കൂടിക്കാഴ്ചയിൽ തീരുമാനമായി.