ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ പകരചുങ്കം, ഇറക്കുമതി നികുതി എന്നിവ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പൂര്‍ണ്ണമായി തകര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ചൈന 4,000 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂമി കൈവശപ്പെടുത്തിയെന്നും ഈ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

To advertise here,

'26 ശതമാനം തീരുവ ഏര്‍പ്പെടുത്താന്‍ അമേരിക്ക പെട്ടെന്ന് തീരുമാനമെടുത്തിരിക്കുകയാണ്. ഇത് നമ്മുടെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തുകളയും. വാഹന വ്യവസായം, ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം, കൃഷി എന്നിവയെല്ലാം ഇതേ തുടര്‍ന്ന് അപകടത്തില്‍ പെടും. നമ്മുടെ ഭൂമി വിഷയത്തില്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത്. അമേരിക്ക നമ്മുടെ മേല്‍ ചുമത്തി തീരുവയെ കുറിച്ച് എന്താണ് പറയാനുള്ളത്', രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ട്രംപിന്റെ പ്രഖ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുകയാണെന്ന് വാണിജ്യമന്ത്രാലയം മറുപടി പറഞ്ഞു.

'ചൈന കയ്യേറിയ 4000 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയുടെ വിഷയത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നതാണ് എന്റെ ചോദ്യം. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ചൈനയ്ക്ക് കത്തെഴുതിയത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. ചൈനീസ് അംബാഡറാണ് ഇക്കാര്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്. നമ്മുടെ ആള്‍ക്കാര്‍ ഇതേക്കുറിച്ച് യാതൊന്നും പറഞ്ഞില്ല', രാഹുല്‍ ഗാന്ധി പറഞ്ഞു.