ചണ്ഡീഗഢ്: പഞ്ചാബിലെ മുഴുവന്‍ ജനങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പത്തുലക്ഷം രൂപയാക്കി വര്‍ധിപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍. 'മുഖ്യമന്ത്രി സേഹത് ഭീമായോജന' പദ്ധതിയിലാണ് ഓരോ കുടുംബത്തിനുമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷപത്തുലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചത്. മുഖ്യമന്ത്രി ഭഗവന്ത് മാന്നും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളും ചേര്‍ന്നാണ് ആരോഗ്യ ഇന്‍ഷുറന്‍സ് സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം നടത്തിയത്. 

To advertise here,

പഞ്ചാബിലെ 65 ലക്ഷത്തോളം കുടുംബങ്ങളാണ് പത്തുലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഭോക്താക്കളാവുകയെന്ന് സര്‍ക്കാര്‍ അധികൃതര്‍ പറഞ്ഞു. പദ്ധതിയില്‍ അംഗമായവര്‍ക്ക് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലും എംപാനല്‍ഡ് സ്വകാര്യ ആശുപത്രികളിലും പ്രതിവര്‍ഷം പത്തുലക്ഷം രൂപ വരെയുള്ള കാഷ്‌ലെസ് ചികിത്സ ഉറപ്പുനല്‍കുന്നതാണ് പദ്ധതി. 

ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പത്തുലക്ഷം രൂപയാക്കി ഉയര്‍ത്തുമെന്ന് 2025-26 വര്‍ഷത്തെ ബജറ്റില്‍ ആംആദ്മി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 778 കോടി രൂപയും ബജറ്റില്‍ നീക്കിവെച്ചിരുന്നു. ഒക്ടോബര്‍ രണ്ടുമുതല്‍ ഗുണഭോക്താക്കള്‍ക്ക് ഇത് ലഭ്യമായിതുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പഞ്ചാബിലെ സ്ഥിരതാമസക്കാരായ എല്ലാവര്‍ക്കും പദ്ധതിയില്‍ അംഗങ്ങളാകാം. അംഗങ്ങളാകുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ഹെല്‍ത്ത് കാര്‍ഡുകളും വിതരണംചെയ്യും. 

നിലവില്‍ പഞ്ചാബിലെ 45 ലക്ഷം കുടുംബങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാണെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. 16 ലക്ഷം കുടുംബങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ 'മുഖ്യമന്ത്രി സേഹത് ഭീമായോജന' പദ്ധതിയില്‍ 29 ലക്ഷം കുടുംബങ്ങളുമുണ്ട്. ഈ രണ്ട് പദ്ധതിയിലും വര്‍ഷം അഞ്ചുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജാണുള്ളത്. പുതിയ പ്രഖ്യാപനത്തിലൂടെ ഇവര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ അധിക കവറേജ് കൂടി ലഭ്യമാകുമെന്നും പത്തുലക്ഷം രൂപ വരെ കാഷ്‌ലെസ് ചികിത്സ നല്‍കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് പഞ്ചാബെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.