
ഛണ്ഡിഗഢ്: പഞ്ചാബ് കോൺഗ്രസിൽ ആധിപത്യത്തിനായുള്ള വടംവലി ശക്തമാകുന്നതായി റിപ്പോർട്ട്. 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനം പാർട്ടിയിൽ പുതിയ വിള്ളലുകൾ സൃഷ്ടിച്ചിരിക്കുകയാണ്. മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയും നിലവിലെ സംസ്ഥാന അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിങും തമ്മിലുള്ള തർക്കം പരിഹരിക്കാനാകാതെ നീളുന്നത് പാർട്ടിയെ വലിയ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്.
തിരഞ്ഞെടുപ്പിന് വളരെ മുൻപേ തന്നെ മുഖ്യമന്ത്രി മുഖത്തെ നിശ്ചയിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിലെ ഒരു വിഭാഗം ശക്തമായി ഉന്നയിച്ചിരുന്നു. എന്നാൽ, അവസാന നിമിഷം ഇത്തരമൊരു പ്രഖ്യാപനം വേണ്ടെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് നിലപാടെടുത്തത്. ചരൺജിത് സിങ് ചന്നി തന്റെ രാഷ്ട്രീയ കരുത്ത് തെളിയിക്കാനായി ഈ ആഴ്ച അവസാനം അനുയായികളുടെ യോഗം വിളിച്ചുചേർത്തിരിക്കുകയാണ്. ഇത് ഒരു പരസ്യമായ കലാപത്തിനല്ലെങ്കിലും, പാർട്ടിയുടെ ഭാവി തീരുമാനങ്ങളിലും സംഘടനാപരമായ കാര്യങ്ങളിലും തനിക്ക് അർഹമായ പ്രാധാന്യം വേണമെന്ന വ്യക്തമായ സന്ദേശം നൽകാനാണ് ചന്നി ലക്ഷ്യമിടുന്നതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
പാർട്ടിയിൽ നിന്ന് ശക്തമായ എതിർപ്പുകൾ ഉയരുന്നുണ്ടെങ്കിലും രാജി വെക്കില്ലെന്ന ഉറച്ച നിലപാടിലാണ് രാജ വാറിങ്. അടുത്തിടെ നടന്ന ഒരു പരിപാടിക്കിടെ തന്റെ രാജി ആവശ്യത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് അദ്ദേഹം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. താൻ നാല് വർഷമായി പാർട്ടിക്കുവേണ്ടി അധ്വാനിക്കുകയാണെന്നും സ്ഥാനങ്ങൾ സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുകത്സറിൽ നടന്ന കോൺഗ്രസ് പ്രവർത്തകരുടെ യോഗത്തിൽ ചന്നിക്കുവേണ്ടി മുദ്രാവാക്യങ്ങൾ ഉയർന്നതും വിഭാഗീയത മറനീക്കി പുറത്തുവരാൻ കാരണമായി. ഇതിനുപുറമെ, പാർട്ടിയുടെ പഞ്ചാബ് ചുമതലയുള്ള ഭൂപേഷ് ഭാഗലിനെതിരെ "ഭാഗൽ ഗോ ബാക്ക്" പോസ്റ്ററുകൾ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നേതൃത്വം സംഘടനാ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള പ്രാദേശിക നേതൃത്വത്തിന്റെ അതൃപ്തിയാണ് ഇതിലൂടെ വെളിവാകുന്നത്.
പരസ്യമായ കലാപത്തിന് മുതിരാതെ തന്നെ ഹൈക്കമാൻഡിന് മേൽ സമ്മർദ്ദം ചെലുത്താനാണ് ചന്നി ഇപ്പോൾ ശ്രമിക്കുന്നത്. സസ്‌പെൻഡ് ചെയ്യപ്പെട്ട കോൺഗ്രസ് നേതാവ് മദൻ ലാൽ ജലാൽപുരിനെ ചന്നി സന്ദർശിച്ചത് വാറിങ് ക്യാമ്പിനുള്ള വ്യക്തമായ രാഷ്ട്രീയ സന്ദേശമായി കരുതപ്പെടുന്നു. താഴെത്തട്ടിലുള്ള പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ടെന്ന് തെളിയിക്കാനാണ് ചന്നി ഇത്തരം നീക്കങ്ങളിലൂടെ ശ്രമിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി മുഖത്തെ പ്രഖ്യാപിച്ചത് വിഭാഗീയത വർദ്ധിപ്പിച്ച അനുഭവം ഉള്ളതിനാൽ ഹൈക്കമാൻഡ് ഇപ്പോൾ കരുതലോടെയാണ് നീങ്ങുന്നത്.
ഓഗസ്റ്റ് 10-ന് ശേഷം രാഹുൽ ഗാന്ധി പഞ്ചാബ് സന്ദർശിക്കുന്നത് പാർട്ടിയുടെ നിലവിലെ സ്ഥിതിഗതികളിൽ നിർണ്ണായകമാകും. തർക്കത്തിലുള്ള ഇരു ക്യാമ്പുകൾക്കുമിടയിൽ ഒരു ഒത്തുതീർപ്പുണ്ടാക്കാൻ രാഹുലിന്റെ സന്ദർശനം ഉപകരിക്കുമോ എന്ന് രാഷ്ട്രീയ ലോകം ഉറ്റുനോക്കുകയാണ്. അധികാരത്തിലേക്കുള്ള തിരിച്ചുവരവ് പഞ്ചാബ് കോൺഗ്രസിന് നിർണ്ണായകമായതിനാൽ ഈ ആഭ്യന്തര പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുക എന്നത് നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ്.
Content Highlights: As Punjab Congress faces internal power struggles, discover how Charanjit Singh Channi and Raja Warring are positioning for the 2027 assembly polls.
Published: 04 Aug 2026, 10:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented