ബ്രാറ്റിസ്ലാവ: 1993-ൽ സ്വതന്ത്ര രാഷ്ട്രമായി രൂപീകൃതമായതിന് ശേഷം സ്ലൊവാക്യ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ചരിത്രം കുറിക്കുന്നു. സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുടെ ക്ഷണപ്രകാരം പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് അദ്ദേഹം തലസ്ഥാനമായ ബ്രാറ്റിസ്ലാവയിൽ എത്തും. ജൂൺ 16 വരെ നീളുന്ന ഈ ഔദ്യോഗിക സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പുതിയ അധ്യായം തുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

To advertise here,

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അടുത്തിടെ ശക്തിപ്പെട്ടിരുന്നു. ഇന്ത്യയും സ്ലൊവാക്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2025-ൽ 1.8 ബില്യൺ ഡോളറായി ഉയരുകയും ചെയ്തു. ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, സി.കെ. ബിർള ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ ഇന്ത്യൻ കമ്പനികൾക്ക് നിലവിൽ സ്ലൊവാക്യയിൽ ശക്തമായ സാന്നിധ്യമുണ്ട്. സ്ലൊവാക്യയെ യൂറോപ്യൻ വിപണിയിലേക്കുള്ള ഒരു കവാടമായിട്ടാണ് ഇന്ത്യൻ ബിസിനസ് ലോകം കാണുന്നത്. പീരങ്കികൾ, കവചിത വാഹനങ്ങൾ എന്നിവയുടെ സംയുക്ത നിർമ്മാണത്തിനായി ഇന്ത്യൻ കമ്പനികൾ സ്ലൊവാക്യൻ പ്രതിരോധ സ്ഥാപനങ്ങളുമായി കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. സ്ലൊവാക്യൻ തോക്ക് നിർമ്മാണ കമ്പനിയായ 'ഗ്രാൻഡ് പവർ' കോയമ്പത്തൂരിന് സമീപം ഒരു യൂണിറ്റ് സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

ഡിജിറ്റൽ സാങ്കേതികവിദ്യ, സൈബർ സുരക്ഷ എന്നിവയിൽ സഹകരിക്കുന്നതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. 2017-ൽ സ്ലൊവാക്യയുടെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത് ഇന്ത്യയുടെ പി.എസ്.എൽ.വി റോക്കറ്റ് ഉപയോഗിച്ചായിരുന്നു എന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നു.

സ്ലൊവാക്യയിൽ ഏകദേശം 11,000 ഇന്ത്യക്കാരുണ്ട്. ഇതിൽ 500-ഓളം വിദ്യാർത്ഥികൾ അവിടെ വിവിധ സർവ്വകലാശാലകളിൽ ഉപരിപഠനം നടത്തുന്നു. ഇന്ത്യയുടെ തത്വചിന്തകളുടെ സമാഹാരങ്ങളായ ഉപനിഷത്തുകൾ സംസ്‌കൃതത്തിൽ നിന്ന് സ്ലൊവാക്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധത്തിലെ പ്രധാന നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി മോദി മുൻപ് സൂചിപ്പിച്ചിട്ടുണ്ട്.

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിനെ സ്ലൊവാക്യ പിന്തുണയ്ക്കുന്നത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്കും വലിയ ഗുണകരമാകുമെന്ന് സ്ലൊവാക്യൻ പ്രസിഡന്റ് പെല്ലെഗ്രിനി വ്യക്തമാക്കി. വെറും പ്രതീകാത്മകമായ സന്ദർശനത്തിനപ്പുറം തന്ത്രപരമായ പങ്കാളിത്തം ഉറപ്പിക്കുകയാണ് പ്രധാനമന്ത്രിയുടെ സ്ലൊവാക്യൻ യാത്രയുടെ ലക്ഷ്യം.