ലഖ്‌നൗ:   ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളുടെ ശേഷി ലോകം കണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും 'ആത്മനിര്‍ഭര്‍ ഭാരതി'ന്റെ കരുത്ത് തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ബ്രഹ്‌മോസ് മിസൈലുകള്‍ ഇന്ത്യയുടെ ശത്രുക്കളില്‍ ഭയം ജനിപ്പിച്ചിരിക്കുകയാണ്. ബ്രഹ്‌മോസ് എന്ന പേര് പോലും പാകിസ്താന്റെ ഉറക്കം കളയും.ലഖ്നൗവിൽ ബ്രഹ്മോസ് നിർമാണം ആരംഭിക്കുകയാണ്.  പാകിസ്താന്‍ ഇനി എന്തെങ്കിലും അന്യായംചെയ്താല്‍ ഈ മിസൈലുകള്‍ കൊണ്ടാകും ഭീകരരെ നശിപ്പിക്കുകയെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഓപ്പറേഷന്‍ സിന്ദൂറിനെ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും വിമര്‍ശിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഓപ്പറേഷന്‍ സിന്ദൂര്‍ നാടകമാണെന്നാണ് ഇരുപാര്‍ട്ടികളും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ''പാകിസ്താന്‍ അസ്വസ്ഥരാണെന്ന് എല്ലാവര്‍ക്കും മനസിലാകും. പക്ഷേ, കോണ്‍ഗ്രസിനും സമാജ് വാദി പാര്‍ട്ടിക്കും പാകിസ്താന്റെ വേദന താങ്ങാനാകുന്നില്ല. പാകിസ്താന്‍ കരയുകയാണ്. അതേസമയം ഭീകരരുടെ അവസ്ഥ കണ്ട് ഇവിടെ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും കരയുന്നു. കോണ്‍ഗ്രസ് നമ്മുടെ സേനകളുടെ ശൗര്യത്തെ നിരന്തരം അപമാനിക്കുന്നു.  പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ ഒരുപ്രത്യേക ദിവസത്തില്‍ എന്തിന് കൊലപ്പെടുത്തിയെന്നായിരുന്നു സമാജ് വാദി പാര്‍ട്ടിയുടെ ചോദ്യം. ഭീകരര്‍ക്കെതിരേ എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുന്‍പ് ഞാന്‍ അവരോട് ചോദിക്കണമായിരുന്നോ? കഴിഞ്ഞദിവസം ഓപ്പറേഷന്‍ മഹാദേവില്‍ പഹല്‍ഗാം ഭീകരരെ വധിച്ച സംഭവം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ചോദിച്ചു. 

പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരംചെയ്യുമെന്ന തന്റെ വാഗ്ദാനം പരമശിവന്റെ അനുഗ്രഹത്താല്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ നിറവേറ്റാനായെന്നും 140 കോടി ജനങ്ങളുടെ ഐക്യമാണ് ഓപ്പറേഷന്‍ സിന്ദൂറിന്റെ കരുത്തായി മാറിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.