ന്യൂഡല്‍ഹി : പാകിസ്താനും ചൈനയും ചേര്‍ന്ന് ശക്തമായ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും ഈ രണ്ട് കൂട്ടുകെട്ട് മൂലമുണ്ടാകുന്ന ഭീഷണി അവഗണിക്കാന്‍ കഴിയില്ലെന്നും കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവണെ. കരസേനാ ദിനത്തിന് മുന്നോടിയായുള്ള വാര്‍ഷിക വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

"പാകിസ്താന്‍ തീവ്രവാദത്തെ പുല്‍കുന്നത് തുടരുകയാണ്. ഭീകരതയോട് ഞങ്ങള്‍ക്ക് യാതൊരുവിധ സഹിഷ്ണുതയുമില്ല. എപ്പോള്‍ പ്രതികരികരിക്കണമെന്നതും എങ്ങിനെ എവിടെ പ്രതികരിക്കണമെന്നതും ഞങ്ങള്‍ സ്വയം നിശ്ചയിക്കും. ഇത്തരത്തിലൊരു വ്യക്തമായ സന്ദേശമാണ് ഞങ്ങള്‍ നല്‍കിയിരിക്കുന്നത്". കഴിഞ്ഞ വര്‍ഷം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്നും കരസേനാ മേധാവി കൂട്ടിച്ചേര്‍ത്തു.

"കോവിഡും വടക്കന്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികളുമായിരുന്നു പോയ വര്‍ഷത്തെ പ്രധാന വെല്ലുവിളികള്‍. വടക്കന്‍ അതിര്‍ത്തികളിലുടനീളം ഞങ്ങള്‍ ഉയര്‍ന്ന ജാഗ്രത പാലിച്ചിട്ടുണ്ട്. സമാധാനപരമായ പരിഹാരമാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ എന്ത് സംഭവവും നേരിടാന്‍ തയ്യാറാണ്. ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ സാങ്കേതികവിദ്യകളുപയോഗിച്ച് സൈന്യത്തെ വികസിപ്പിക്കുന്നതിനായുള്ള പദ്ധതികളാവിഷ്‌കരിക്കുന്നുണ്ട്. ''നരവനെ പറഞ്ഞു.

കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖക്കടുത്തുള്ള  പ്രദേശങ്ങളില്‍ നിന്ന് പതിനായിരത്തോളം സൈനികരെ ചൈനീസ്  സൈന്യം ഇതിനോടകം പിന്‍വലിച്ചിട്ടുണ്ട്. എന്നിരുന്നാലും, പ്രധാന പ്രദേശങ്ങളിലെ സൈനിക വിന്യാസം അതേപടി  തുടരുകയാണ്. കിഴക്കന്‍ ലഡാക്ക് സെക്ടറിന് എതിര്‍വശത്തുള്ള പരമ്പരാഗത പരിശീലന മേഖലകളില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും പതിനായിരത്തോളം സൈനികരെ ചൈനീസ് സൈന്യം തിരിച്ചയച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. 

content highlights: Pakistan and China together form a potent threat, says army chief General Naravane