ന്യൂഡല്‍ഹി:  ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താനയച്ച ആയിരം മിസൈലുകളും ഡ്രോണുകളുമാണ് ഇന്ത്യ തകര്‍ത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭയില്‍ ഓപ്പറേഷന്‍ സിന്ദൂറിനേപ്പറ്റിയുള്ള ചര്‍ച്ചയിലാണ് മോദി ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

To advertise here,

നമ്മുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പാകിസ്താന്റെ മിസൈലുകളെയും ഡ്രോണുകളെയും തകര്‍ത്തു. മെയ് ഒമ്പതിന് പാകിസ്താന്‍ ഇന്ത്യയിലേക്ക് അയച്ചത് 1000 മിസൈലുകളും ഡ്രോണുകളുമാണ്. പക്ഷെ, എല്ലാത്തിനെയും അന്തരീക്ഷത്തിൽവെച്ച് തന്നെ തകര്‍ത്തുകളഞ്ഞു- മോദി പറഞ്ഞു. 

ഏപ്രില്‍ 22-ലെ പഹല്‍ഗാം ആക്രമണത്തിന് 22 മിനിറ്റുകൊണ്ടാണ് നമ്മള്‍ പ്രതികാരം തീര്‍ത്തത്. ഇന്ത്യയുടെ ആക്രമണത്തില്‍ പാകിസ്താന്റെ വ്യോമതാവളങ്ങള്‍ തകര്‍ന്നു. അവയിപ്പോഴും ഐസിയുവിലാണ്. പഹല്‍ഗാം ആക്രമണത്തിന്റ സൂത്രധാരന്മാര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിച്ചത്. 

ഓപ്പറേഷന്‍ സിന്ദൂറില്‍ ലോകത്തെ ഒരു നേതവും ആക്രമണം നിര്‍ത്തണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടില്ല. യുഎന്‍ അംഗരാജ്യങ്ങളില്‍ മൂന്നുരാജ്യങ്ങള്‍ മാത്രമാണ് പാകിസ്താന് അനുകൂലമായി സംസാരിച്ചത്. ദൗര്‍ഭാഗ്യവശാല്‍ ലോകം ഇന്ത്യയെ പിന്തുണച്ചപ്പോഴും കോണ്‍ഗ്രസ് സൈന്യത്തിന്റെ വീരത്വത്തെ പിന്തുണയ്ക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത ഭീകരവാദികളെ വധിച്ച ഓപ്പറേഷന്‍ മഹാദേവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളിലും മോദി പ്രതിപക്ഷത്തിനെ കുറ്റപ്പെടുത്തി. 'ഈ ആളുകള്‍ക്ക് എന്താണ് കുഴപ്പം? ഇത്രത്തോളം നിരാശയുണ്ടോ? കഴിഞ്ഞ കുറച്ച് ആഴ്ചകളായി പഹല്‍ഗാം ഭീകരവാദികളെപ്പറ്റിയാണ് ഇവര്‍ ചോദിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവര്‍ ഓപ്പറേഷന്റെ സമയത്തെ ചോദ്യം ചെയ്യുന്നു. മോദി പറഞ്ഞു.