ശ്രീനഗര്‍: ജമ്മു കശ്മീരിലെ പര്‍ഗവല്‍ സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് തുടര്‍ച്ചയായ ആറാം ദിവസവും വെടിവെപ്പ് നടത്തി. ബാരാമുള്ളയിലും കുപ്വാരയിലും പാക്‌ സൈന്യത്തിന്റെ ഭാഗത്തുനിന്ന് വെടിവെപ്പുണ്ടായതായും വിവരമുണ്ട്. പാക് പ്രകോപനങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്‍കി.

To advertise here,

'ബാരാമുള്ള, കുപ്വാര ജില്ലകളിലെ നിയന്ത്രണ രേഖയിലുള്ള അവരുടെ പോസ്റ്റുകളില്‍ നിന്നും, പര്‍ഗ്വാള്‍ സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നും പാകിസ്താന്‍ സൈന്യം പ്രകോപനമില്ലാതെ നടത്തിയ ചെറുകിട ആയുധങ്ങള്‍ ഉപയോഗിച്ചുള്ള വെടിവെപ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ സൈന്യം ഉചിതമായ മറുപടി നല്‍കി' ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെയാണ് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള തുടര്‍ച്ചയായ പ്രകോപനം.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് തിരിച്ചടി നല്‍കുന്ന കാര്യത്തില്‍ സേനകള്‍ക്ക്  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിരുന്നു.സുരക്ഷാനടപടി ചര്‍ച്ചചെയ്യാന്‍ ഡല്‍ഹിയില്‍ ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.

ഇതിന് പിന്നാലെ അടുത്ത 24-36 മണിക്കൂറിനുള്ളില്‍ ഇന്ത്യ പാകിസ്താനെതിരെ സൈനിക നടപടിയെടുക്കാന്‍ പദ്ധതിയിടുന്നതായി രഹസ്യ വിവരം ലഭിച്ചിട്ടുണ്ടെന്ന് പാക് മന്ത്രി പ്രസ്താവന നടത്തുകയും ചെയ്തു.