ന്യൂഡല്‍ഹി: ബിഹാറിലെ വോട്ടര്‍ പട്ടികാ പരിഷ്‌കരണവും മറ്റ് വിഷയങ്ങള്‍ക്കും എതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷ എംപിമാര്‍ പൊതുമുതൽ നശിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള.

To advertise here,

'നിങ്ങള്‍ മുദ്രാവാക്യം വിളിക്കുന്ന അതേ ശക്തിയോടെ ചോദ്യങ്ങള്‍ ചോദിച്ചാല്‍, അത് രാജ്യത്തെ ജനങ്ങള്‍ക്ക് പ്രയോജനകരമാകും. സര്‍ക്കാര്‍ സ്വത്തുക്കള്‍ നശിപ്പിക്കാനല്ല ജനങ്ങള്‍ നിങ്ങളെ അയച്ചത്, സര്‍ക്കാര്‍ സ്വത്തുക്കള്‍ നശിപ്പിക്കാന്‍ ഒരു അംഗത്തിനും പ്രത്യേക അവകാശമില്ലെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു' ലോക്‌സഭയെ അഭിസംബോധന ചെയ്തുകൊണ്ട് ഓം ബിര്‍ള പറഞ്ഞു.

ഇത് തുടരുകയാണെങ്കില്‍ തനിക്ക് ചില 'നിര്‍ണ്ണായക തീരുമാനങ്ങള്‍' എടുക്കേണ്ടിവരുമെന്നും അദ്ദേഹം എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

'നിങ്ങള്‍ സര്‍ക്കാര്‍ സ്വത്തുക്കള്‍ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍, എനിക്ക് ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കേണ്ടിവരും, രാജ്യത്തെ ജനങ്ങള്‍ നിങ്ങളെ കാണും. പല നിയമസഭകളിലും ഇത്തരം സംഭവങ്ങളില്‍ അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഞാന്‍ നിങ്ങളെ വീണ്ടും താക്കീത് ചെയ്യുന്നു. പൊതുമുതലുകൾ നശിപ്പിക്കാന്‍ ശ്രമിക്കരുത്' ബിര്‍ള പറഞ്ഞു.

ബഹളത്തെ തുടര്‍ന്ന് ലോക്‌സഭാ നടപടികള്‍ ഉച്ചവരെ നിര്‍ത്തിവച്ചു. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളും മറ്റു ആരോപണങ്ങളും ഉന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍  നടത്തുന്ന പ്രതിഷേധം പാര്‍ലമെന്റ് വളപ്പില്‍ തുടരുകയാണ്.