ന്യൂഡല്‍ഹി: യുപിഎ ഭരണകാലത്ത് വഖഫ് ബോര്‍ഡിന് അനിയന്ത്രിത അധികാരം നല്‍കിയെന്നും പ്രതിപക്ഷം പറഞ്ഞത് അനുസരിച്ചാണ് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി)ക്ക് വിട്ടതെന്നും വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. സമിതി നിര്‍ദേശിച്ച മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബില്ലാണ് അവതരിപ്പിക്കുന്നത്. പ്രതിപക്ഷം നുണ പ്രചരിപ്പിക്കുകയാണ്. യുപിഎ ഭരണമായിരുന്നെങ്കില്‍ പാര്‍ലമെന്റ് വഖഫിന് നല്‍കുമായിരുന്നു. വഖഫ് സ്വത്തുക്കള്‍ നിയന്ത്രിക്കുക മാത്രമാണ് ബില്ലിന്റെ ലക്ഷ്യം. ആരാധനാലയങ്ങള്‍ നിയന്ത്രിക്കാനല്ല വഖഫ് എന്നും കിരണ്‍ റിജിജു സഭയില്‍ വ്യക്തമാക്കി.

To advertise here,

വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് ബില്ല് തയ്യാറാക്കിയത്. 284 സംഘങ്ങള്‍ അഭിപ്രായം വ്യക്തമാക്കി. 97 ലക്ഷം നിര്‍ദേശങ്ങള്‍ ജെ.പി.സിക്ക് ലഭിച്ചു. അതെല്ലാം വിശദമായി പരിശോധിച്ചു. ഈ ബില്ല് കുറേ മാറ്റങ്ങള്‍ കൊണ്ടുവരും. മതനേതാക്കളെ കണ്ട് അഭിപ്രായങ്ങള്‍ തേടിയിരുന്നുവെന്നും കിരണ്‍ റിജിജു വ്യക്തമാക്കി. മുസ്ലിം പള്ളികളുടെ പ്രവര്‍ത്തനങ്ങളിലും ഒരു മതസ്ഥാപനത്തിലും ഇടപെടില്ലെന്നും വോട്ട് ബാങ്കിനായി പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തിയെന്നും മന്ത്രി വ്യക്തമാക്കി. 

യഥാര്‍ഥ ബില്ലില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന പ്രേമചന്ദ്രന്റെ വാദം തള്ളിയ അമിത് ഷാ എല്ലാ ചട്ടങ്ങളും പാലിച്ചാണ്‌ ബില്‍ അവതരിപ്പിക്കുന്നതെന്നും വ്യക്തമാക്കി. ബില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ഭേദഗതികളിലെ എതിര്‍പ്പ് അറിയിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കണമെന്നും കെ.സി വേണുഗോപാല്‍ സഭയില്‍ ആവശ്യപ്പെട്ടു. 

ലോക്‌സഭയിലെ ഉപനേതാവ് ഗൗരവ് ഗൊഗോയിയാണ് കോണ്‍ഗ്രസിന്റെ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. വഖഫ് എന്താണെന്ന് അറിയാത്തവരാണ് ജെപിസിക്ക് മുമ്പാകെ ഹാജരായതെന്ന് ഗൗരവ് ഗൊഗോയ് ചൂണ്ടിക്കാട്ടി. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് അവമതിപ്പുണ്ടാക്കാനും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുമാണ് ബില്‍ കൊണ്ടുവരുന്നതെന്നും ഗൊഗോയ് ആരോപിച്ചു. ഇന്ത്യയുടെ ഭരണഘടനയാണ് നമ്മുടെ വഴികാട്ടി. ഈ ബില്‍ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണ്. ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്താനും ന്യൂനപക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കാനുമാണ് ബില്‍ ലക്ഷ്യമിടുന്നതെന്നും ഗൗരവ് ഗൊഗോയ് വ്യക്തമാക്കി. 

പ്രതിപക്ഷ ബഹളത്തിനിടെയാണ് സഭയില്‍ ബില്‍ അവതരണം പുരോഗമിക്കുന്നത്. സ്പീക്കള്‍ പലപ്പോഴും ഇടപെട്ട് പ്രതിപക്ഷത്തെ താക്കീത് ചെയ്തു.