ന്യൂഡൽഹി : കേരളത്തിൽ വോട്ടർ പട്ടിക പരിഷ്കരണവും തദ്ദേശ തിരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്നത് ആദ്യമായല്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. കേരളത്തിൽ നടക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഒരു കാരണവശാലും മാറ്റിവെക്കാൻ ആകില്ല. കണ്ണൂരിൽ ബിഎൽഒ ആയിരുന്ന അനീഷ് ജോർജിന്റെ മരണം എസ്ഐആർ ജോലി ഭാരം കൊണ്ടാണെന്ന് ഒരു അന്വേഷണത്തിലും കണ്ടെത്തിയിട്ടില്ലെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയിൽ വ്യക്തമാക്കി.

To advertise here,

വോട്ടർ പട്ടിക പരിഷ്കരണവും കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്നത് അസാധാരണമല്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കുന്നു. 2020 ൽ തദ്ദേശ തിരഞ്ഞെടുപ്പും സ്‌പെഷ്യൽ സമ്മറി റിവിഷനും ഒരുമിച്ചാണ് നടന്നത്. സ്‌പെഷ്യൽ സമ്മറി റിവിഷനിൽ എന്യുമറേഷൻ ഒഴികെ എസ്ഐആറിൽ നടക്കുന്ന എല്ലാ നടപടികളും ഉണ്ട്. നിലവിൽ നടക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണം കാരണം സംസ്ഥാന ഭരണം സ്തംഭനാവസ്ഥയിൽ എത്തുമെന്ന വാദം തെറ്റാണെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.

കണ്ണൂരിൽ ബിഎൽഒ ആയിരുന്ന അനീഷ് ജോർജിന്റെ മരണം രാഷ്ട്രീയവത്ക്കരിക്കുകയാണ്. ജോലി സമ്മർദ്ദം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കാൻ ഒരു രേഖയുമില്ല. എസ്ഐആറിന് എതിരായ കേരളത്തിൽ നിന്നുള്ള ഹർജികൾ പിഴയോടെ തള്ളണമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.