മൈസൂരു: കുടകില്‍ കാട്ടാനശല്യം രൂക്ഷമായതോടെ കേരളഅതിര്‍ത്തിയില്‍നിന്നടക്കം അക്രമകാരികളായ 185 ആനകളെമാറ്റിപ്പാര്‍പ്പിക്കാന്‍ കര്‍ണാടക. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ചര്‍ച്ചചെയ്യാന്‍ കുട്ടയില്‍നടന്ന അടിയന്തര യോഗത്തിലാണ് തീരുമാനമെന്ന് കര്‍ണാടക വന്യജീവി ബോര്‍ഡ് അംഗം സങ്കേത് പൂവയ്യ അറിയിച്ചു.

To advertise here,

ശനിയാഴ്ചരാത്രി സിദ്ധാപുരത്ത് കാട്ടാനയാക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ ഒരു മാസത്തിനിടെ മൂന്നാമത്തെ മരണമാണിത്. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ വീരാജ്പേട്ട എംഎല്‍എയും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിയമ ഉപദേഷ്ടാവുമായ എ.എസ്. പൊന്നണ്ണയുടെ മുന്നില്‍ പ്രതിഷേധിച്ചിരുന്നു. അക്രമകാരികളായ ആനകളെ സംസ്ഥാനത്തെ ദുബാരെ അടക്കമുള്ള ആന പുനരധിവാസ ക്യാമ്പുകളിലേക്ക് മാറ്റാനാണ് തീരുമാനം. കേരള അതിര്‍ത്തിയായ കുട്ടയില്‍നിന്നുള്ള ആനകളെയും മാറ്റിപ്പാര്‍പ്പിക്കും. കര്‍ണാടക വനംവകുപ്പ് അടുത്തിടെ വിവരാവകാശനിയമപ്രകാരം നല്‍കിയ മറുപടിയില്‍ 2019 മുതല്‍ 2024 വരെ കുടക് ജില്ലയില്‍ 44 പേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

കേരളത്തിന് തൊട്ടടുത്ത ജില്ലയായ കുടകില്‍ കണ്ണൂര്‍, വയനാട് ജില്ലകളില്‍നിന്നുള്ള ഒട്ടേറേ തോട്ടം തൊഴിലാളികള്‍ ജോലി നോക്കുന്നുണ്ട്. കാപ്പി, ഇഞ്ചി, കുരുമുളക് തോട്ടങ്ങളിലാണ് ഇത് കൂടുതല്‍.