
ബെംഗളൂരു: ഹൈക്കമാൻഡിന്റെ തീരുമാനങ്ങൾക്ക് മുകളിലായി ജനഹിതം സ്വീകരിക്കപ്പെട്ട് കേരളത്തിൽ വി.ഡി. സതീശന്റെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ കർണാടക കോൺഗ്രസിലും അതൃപ്തി പുകയുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള അധികാര വടംവലി വീണ്ടും സജീവമായിരിക്കുകയാണ്.
നിലവിലെ മന്ത്രിസഭയിൽ അഴിച്ചുപണി വേണമെന്ന ആവശ്യവുമായി സിദ്ധരാമയ്യ പക്ഷം മുന്നോട്ട് പോകുമ്പോൾ, നേരത്തെയുണ്ടായിരുന്ന അധികാര കൈമാറ്റ ധാരണ നടപ്പാക്കണമെന്ന നിലപാടിലാണ് ശിവകുമാർ അനുകൂലികൾ. കേരളത്തിലെ ഭരണപ്രതിസന്ധി പരിഹരിച്ചതിന് തൊട്ടുപിന്നാലെ കർണാടകയിൽ ഉടലെടുത്ത പ്രശ്‌നങ്ങൾ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇതിനിടയിൽ മറ്റു ചില മുതിർന്ന നേതാക്കളുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുവരുന്നത് പാർട്ടിക്കുള്ളിലെ അനിശ്ചിതത്വം വർധിപ്പിക്കുന്നു. കേരളത്തിലെ നേതൃപ്രതിസന്ധി പരിഹരിക്കാൻ 10 ദിവസത്തിലേറെ ചിലവിട്ടതിന് ശേഷം, കർണാടകയിലെ പുതിയ നാടകങ്ങളെയാണ് പാർട്ടി ഇപ്പോൾ അഭിമുഖീകരിക്കുന്നത്. വരാനിരിക്കുന്ന ദിവസങ്ങളിൽ ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായകമാകും.
2026-ലെ തെരഞ്ഞെടുപ്പ് കാലം അവസാനിച്ചതോടെ കോൺഗ്രസിലെ ആഭ്യന്തരകലഹം വീണ്ടും തലപൊക്കിയിരിക്കുകയാണ്. കോൺഗ്രസ് എംഎൽഎമാരും മുഖ്യമന്ത്രിയും മന്ത്രിസഭാ പുനഃസംഘടനയ്ക്കായി വലിയ രീതിയിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് ചർച്ച ചെയ്യാൻ സിദ്ധരാമയ്യ ഹൈക്കമാൻഡുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിട്ടുണ്ട്.
2023-ൽ സിദ്ധരാമയ്യ അധികാരമേറ്റ ദിവസം മുതൽ ആരംഭിച്ചതാണ് കർണാടക കോൺഗ്രസിലെ ഈ അധികാര വടംവലി. ഇരുനേതാക്കളും തമ്മിൽ 50-50 അധികാര പങ്കിടൽ കരാർ ഹൈക്കമാൻഡ് ഉറപ്പുനൽകിയിട്ടുണ്ടെന്നാണ് ഡി.കെ. ശിവകുമാറിനെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ അവകാശവാദം. ഇടയ്ക്കിടെ താൽക്കാലിക സമാധാന ഉടമ്പടികൾ ഉണ്ടായെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ഈ പോരാട്ടം ഒരിക്കലും പൂർണമായും അവസാനിച്ചിരുന്നില്ല.
ഏപ്രിലിൽ നടന്ന നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും തെരഞ്ഞെടുപ്പുകൾ കർണാടകയിലെ ഇരു വിഭാഗങ്ങൾക്കുമിടയിൽ താൽക്കാലിക വെടിനിർത്തൽ കൊണ്ടുവന്നിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞ് ഫലം വന്നതോടെ, ഹൈക്കമാൻഡ് തിരക്കുകളിൽനിന്ന് മുക്തമായിരിക്കുകയാണ്. ഇതോടെയാണ് കർണാടകയിലെ അധികാരതർക്കം വീണ്ടും ശക്തമായത്.
2025 അവസാനത്തോടെ സിദ്ധരാമയ്യ സർക്കാർ കാലാവധിയുടെ പകുതി പിന്നിട്ടപ്പോൾ ഡി.കെ. ശിവകുമാറും അനുയായികളും സമ്മർദ്ദം ശക്തമാക്കിയിരുന്നു. മന്ത്രിമാരും എംഎൽഎമാരും പലതവണ ഡൽഹിലെത്തി ഹൈക്കമാൻഡിനെ സന്ദർശിക്കുകയും 'രണ്ടര വർഷത്തെ ഫോർമുലയെ' കുറിച്ചുള്ള അഭ്യൂഹങ്ങൾ പടരുകയും ചെയ്തു.
എന്നാൽ, താൻ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുമെന്നും അധികാര പങ്കിടൽ കരാറുകളൊന്നുമില്ല എന്നുമാണ് സിദ്ധരാമയ്യയുടെ നിലപാട്. നിലവിൽ സിദ്ധരാമയ്യ സർക്കാർ അധികാരത്തിൽ മൂന്ന് വർഷം പൂർത്തിയാക്കിയിട്ടുണ്ട്. അതിന്റെ ആഘോഷങ്ങൾ നടക്കുന്നതിനിടയിലാണ് മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള വാർത്തകൾ കർണാടകയുടെ അധികാര ഇടനാഴികളിൽ സജീവമാകുന്നത്.
രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തിൽ, അധികാരം ഏകീകരിക്കുന്നതിനും ഭരണത്തിൽ തുടരുന്നതിനുമായി സിദ്ധരാമയ്യയും അദ്ദേഹത്തിന്റെ പക്ഷവും നടത്തുന്ന ഒരു തന്ത്രമാണ് മന്ത്രിസഭാ പുനഃസംഘടന. എന്നാൽ, ഏതെങ്കിലും വലിയ പുനഃസംഘടനയ്ക്ക് മുമ്പ് നേതൃത്വപരമായ പിൻഗാമിയെക്കുറിച്ച് വ്യക്തത വേണമെന്നാണ് ഡി.കെ. ശിവകുമാർ അനുകൂലികൾ ആവശ്യപ്പെടുന്നത്.
ചൊവ്വാഴ്ച കർണാടക മന്ത്രി സതീഷ് ജാർക്കിഹോളി നടത്തിയ പ്രസ്താവന നേതൃത്വ തർക്കത്തിൽ കൂടുതൽ ദുരൂഹത നിറച്ചു. 'ഹൈക്കമാൻഡ് ഞങ്ങളെ എത്രയും വേഗം ഡൽഹിയിലേക്ക് വിളിക്കും. അവിടെവെച്ച് പ്രശ്‌നം പരിഹരിക്കപ്പെടുമെന്നതിനാൽ എനിക്ക് ഇവിടെ ഒന്നും പറയാനില്ല. അതെ, തിരശ്ശീല വീഴും.' എന്നായിരുന്നു നേതൃമാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് ജാർക്കിഹോളിയുടെ മറുപടി.
അതേസമയം, ശിവകുമാർ അനുകൂലികൾ പൊതു സന്ദേശങ്ങളിലൂടെയും പോസ്റ്ററുകളിലൂടെയും രാഷ്ട്രീയ നീക്കങ്ങളിലൂടെയും സമ്മർദ്ദം ശക്തമാക്കുകയാണ്. മുതിർന്ന കർണാടക നേതാക്കൾ വീണ്ടും ഡൽഹി സന്ദർശനം ആരംഭിച്ചു, മന്ത്രിസഭാ മാറ്റങ്ങളെയും നേതൃത്വപരമായ ക്രമീകരണങ്ങളെയും കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും ശക്തമായി. കർണാടക പ്രതിസന്ധി സംസ്ഥാന യൂണിറ്റിലെ വർദ്ധിച്ചുവരുന്ന വിഭാഗീയതയെയാണ് കാണിക്കുന്നത്.
കേരളത്തിൽ, ദിവസങ്ങളോളം നീണ്ടുനിന്ന പരസ്യമായ വിഭാഗീയതയ്ക്ക് ശേഷം അച്ചടക്കം അടിച്ചേൽപ്പിക്കാനും ഐക്യം പ്രകടിപ്പിക്കാനും കോൺഗ്രസിന് കഴിഞ്ഞു. എന്നാൽ, കർണാടകയിൽ സിദ്ധരാമയ്യയോ ശിവകുമാറോ പിൻവാങ്ങുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ തർക്കം പരിഹരിക്കപ്പെടാതെ തുടരുന്നു. കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾ അവസാനിക്കാൻ ഇനിയും സമയമെടുത്തേക്കാം.
Content Highlights: Resurgence of the Siddaramaiah vs DK Shivakumar power struggle post-2026 elections. Tensions regarding a rumored 2.5-year power-sharing agreement. Proposed cabinet reshuffle causing friction within the Karnataka Congress. Emergence of G Parameshwara as a potential alternative leadership candidate. Congress high command facing continued pressure to resolve the state unit factionalism.
Published: 20 May 2026, 05:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented