ജയ്പുർ: സൺഗ്ലാസ് ധരിച്ച് യൂണിഫോമിട്ട് അച്ചടക്കത്തോടെ അവർ ‌നടന്നു, രാജ്യത്തിന്റെ വിശ്വസ്തസേവകരുടെ സംഘം. രാജസ്ഥാനിലെ ജയ്പുരിൽ നടന്ന 78-മത് കരസേനാ ദിന പരേഡിലാണ് സേനയുടെ ഭാഗമായ കെ 9 നായസംഘവും മാർച്ച് ചെയ്തത്. തങ്ങളെ മാസ്റ്റേഴ്സിനൊപ്പം അവരും സ്റ്റൈലായി നടന്നു. കെ 9 സംഘത്തിന്റെ പരേഡിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. 

To advertise here,

പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് സംരംഭത്തിന്റെ ഭാഗമായി, ഇന്ത്യൻ സൈന്യം തദ്ദേശീയ നായ വർഗ്ഗങ്ങളെ സേനയുടെ ഭാഗമാക്കിയിട്ടുണ്ട്. തിരച്ചിൽ, നിരീക്ഷണം, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി അവരെ പരിശീലിപ്പിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. മുധോൾ ഹൗണ്ട്, രാംപുർ ഹൗണ്ട്, ചിപ്പിപ്പാറായ്, കൊംബായ്, രാജപാളയം തുടങ്ങിയ ഇനങ്ങളെ ഔദ്യോഗികമായി സൈന്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗ്രനേഡ് പൊട്ടിത്തെറിക്കുന്ന സാഹചര്യങ്ങളുൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ ചിതറുന്ന അവശിഷ്ടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായാണ് നായകൾക്ക് സൺഗ്ലാസുകൾ ധരിപ്പിക്കുന്നത്. കെ9 എന്നത് കാനൈൻ എന്നതിന്റെ ഹോമോഫോൺ ആണ്. 

ഇതാദ്യമായാണ് കരസേനാ ദിന പരേഡ് ഒരു സൈനിക കാന്റോൺമെന്റിന് പുറത്താണ് നടന്നത്. ജയ്പൂരിലെ മഹൽ റോഡിലായിരുന്നു പരേഡ്. ഇന്ത്യൻ സൈന്യത്തിന്റെ ശക്തിയും ആധുനിക യുദ്ധ ശേഷിയും കാണാൻ ആയിരക്കണക്കിനാളുകളാണ് എത്തിച്ചേർന്നത്.

ജഗത്പുരയിൽ നടന്ന പരേഡിൽ ബ്രഹ്മോസ് മിസൈലുകൾ, പിനാക്ക മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചറുകൾ, ഭീഷ്മ, അർജുൻ ടാങ്കുകൾ, നൂതന പോരാട്ട സംവിധാനങ്ങൾ എന്നിവ പ്രദർശിപ്പിച്ചു. നൂതന സെൻസറുകളും ക്യാമറകളും ഉപയോഗിച്ച് കഠിനമായ ചെരുവുകളിലൂടെയും ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെയും ഉയർന്ന പ്രദേശങ്ങളിലൂടെയും സഞ്ചരിക്കാൻ കഴിവുള്ള റോബോട്ടിക് നായയും പരേഡിലുണ്ടായിരുന്നു.