
ചെന്നൈ: ബിജെപി വിട്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് താൻ എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹത്തോടുള്ള ബഹുമാനം മാറില്ലെന്നും തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. വെള്ളിയാഴ്ച പാർട്ടിയിൽ നിന്ന് രാജിവെച്ചതിന് ശേഷം സാമൂഹികമാധ്യമത്തിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'കലാം സ്‌കൂൾ ഓഫ് ഐഡിയോളജി' (Kalam School of Ideology) എന്ന് അണ്ണാമലൈ തന്നെ വിശേഷിപ്പിച്ച ആശയത്തിൽ അധിഷ്ഠിതമായ ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനം ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ബിജെപി പാർട്ടിയിൽനിന്ന് രാജിവെക്കാൻ നേരത്തേ തന്നെ തീരുമാനിച്ചിരുന്നതാണെന്നും രാഷ്ട്രീയ വ്യക്തിത്വത്തെക്കുറിച്ചുള്ള ആന്തരിക സംഘർഷങ്ങൾ താൻ നേരിട്ടിരുന്നുവെന്നും അണ്ണാമലൈ പറഞ്ഞു. മാസങ്ങൾ നീണ്ട ആലോചനകൾക്ക് ശേഷമാണ് തന്റെ ഈ തീരുമാനമെന്നും അദ്ദേഹം എക്‌സിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി. ബിജെപിയുടെ അംഗത്വത്തിൽ നിന്ന് പടിയിറങ്ങുന്നതിന് മുമ്പ്, അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് ഏകദേശം 18 മാസത്തോളം പാർട്ടി നേതൃത്വവുമായി ശാന്തമായ ചർച്ചകൾ നടത്തിയതായും അദ്ദേഹം പറഞ്ഞു.
'ഞാൻ ഒരു ബിജെപിക്കാരനാണോ അതോ ഒരു തമിഴനാണോ എന്ന കാര്യത്തിൽ വലിയൊരു ആന്തരിക സംഘർഷം നിലനിന്നിരുന്നു. 2025 ഡിസംബർ നാലിന് ഞാൻ രാജിവെക്കാൻ പോകുകയാണെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചു. തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയ ശേഷം പോകാനാണ് പാർട്ടി എന്നോട് ആവശ്യപ്പെട്ടത്.' അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ തനിക്ക് എല്ലാ അവസരങ്ങളും നൽകിയത് മോദിയാണെന്നും തന്റെ വളർച്ചയിൽ അദ്ദേഹം വലിയ പങ്കുവഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി നേതൃത്വവുമായി യാതൊരുവിധ പരസ്യമായ തർക്കങ്ങൾക്കും നിൽക്കാതെ വളരെ സൗഹാർദ്ദപരമായ രീതിയിൽ പിരിയാനാണ് താൻ ആഗ്രഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയിൽ നിന്നുള്ള തന്റെ വിടവാങ്ങൽ ഒരു രാഷ്ട്രീയ തീരുമാനമാണെന്നും അത് പ്രധാനമന്ത്രിക്കോ കേന്ദ്ര നേതൃത്വത്തിനോ എതിരെ ഉള്ളതല്ലെന്നും അണ്ണാമലൈ ഊന്നിപ്പറഞ്ഞു. പുതിയൊരു രാഷ്ട്രീയ നീക്കത്തിന് അദ്ദേഹം തുടക്കം കുറിക്കുമ്പോഴും മോദിയുടെ നേതൃത്വത്തോടുള്ള തന്റെ വിശ്വസ്തത അദ്ദേഹം ആവർത്തിച്ചു.
തമിഴ്നാട്ടിലെ ബിജെപിയുടെ പ്രധാന മുഖങ്ങളിലൊന്നായിരുന്നു അണ്ണാമലൈയുടേത്. പാർട്ടിവിട്ട അദ്ദേഹം സ്വന്തമായി ഒരു 'രാഷ്ട്രീയ പ്രസ്ഥാനം' തുടങ്ങുമെന്നും പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ 'വലുതാണെന്നും' അതിന് കൂടുതൽ വിശാലവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു പ്ലാറ്റ്ഫോം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ ശൈലി കൊണ്ടുവരുന്നതിൽ താൻ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി നേതൃത്വം അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചതിന് ശേഷമുള്ള ആദ്യ പൊതുപ്രസംഗത്തിൽ, 'കലാം സ്‌കൂൾ ഓഫ് ഐഡിയോളജി' (Kalam School of Ideology) എന്ന് വിശേഷിപ്പിച്ച ആശയത്തിൽ അധിഷ്ഠിതമായ ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനം ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. 'വി ദി ലീഡർ' (We The Leader) എന്ന് പേരിട്ടിരിക്കുന്ന ഈ പ്രസ്ഥാനം, കോയമ്പത്തൂരിൽ അദ്ദേഹം സ്ഥാപിക്കുന്ന 'എ.പി.ജെ. അബ്ദുൾ കലാം സെന്റർ ഫോർ എത്തിക്‌സ് ആൻഡ് പൊളിറ്റിക്‌സ്' എന്ന പരിശീലന-ഗവേഷണ സ്ഥാപനത്തിന് കീഴിലായിരിക്കും പ്രവർത്തിക്കുക എന്നും അണ്ണാമലൈ പറഞ്ഞു.
ഇന്ത്യയ്ക്കും തമിഴ്നാടിനും കലാം നൽകിയ സംഭാവനകളെ തന്റെ പ്രസംഗത്തിൽ പ്രശംസിച്ച അണ്ണാമലൈ, അദ്ദേഹത്തെ 'ഒരു മാനവികതാവാദി, അഭിമാനിയായ തമിഴൻ, ദേശീയവാദി' എന്നിങ്ങനെയാണ് വിശേഷിപ്പിച്ചത്. ശാസ്ത്രജ്ഞനും മുൻ രാഷ്ട്രപതിയുമായ എ.പി.ജെ. അബ്ദുൾ കലാം മികവ്, അർപ്പണബോധം, ത്യാഗം, ഐക്യം, ദേശീയത എന്നിവയുടെ പ്രതീകമാണ്. ബഹിഷ്‌കരണങ്ങളിൽ അധിഷ്ഠിതമായ തമിഴ്നാട് രാഷ്ട്രീയത്തിലേക്ക്, അഭിമാനിയായ തമിഴനും ദേശീയവാദിയുമായ കലാമിനെ കൊണ്ടുവരുന്നത് അണ്ണാമലൈയുടെ ഒരു മാസ്റ്റർസ്‌ട്രോക്ക് ആയിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കാക്കുന്നത്.
തമിഴ് സ്വത്വത്തെ ഇന്ത്യൻ ദേശീയതയുമായി സംയോജിപ്പിക്കാൻ നിരന്തരം ശ്രമിക്കുന്ന അണ്ണാമലൈയുടെ സ്വന്തം രാഷ്ട്രീയ നിലപാടുകളെ ഇത് പ്രതിഫലിപ്പിക്കുന്നു. കലാമിനെപ്പോലെ, ഒരാളുടെ തമിഴ് പൈതൃകത്തിലുള്ള അഭിമാനവും രാജ്യത്തോടുള്ള പ്രതിബദ്ധതയും പരസ്പര വിരുദ്ധമല്ലെന്നും മറിച്ച് പരസ്പര പൂരകമാണെന്നും മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായ അണ്ണാമലൈ പലപ്പോഴും വാദിച്ചിട്ടുണ്ട്. കലാമിനെ അദ്ദേഹത്തിന്റെ പുതിയ പ്രസ്ഥാനത്തിന് സ്വാഭാവികമായ ഒരു പ്രത്യയശാസ്ത്ര പ്രചോദനമാക്കി അവതരിപ്പിക്കുകയാണ് അണ്ണാമലൈ.
കലാമിനെ തന്റെ പ്രത്യയശാസ്ത്ര ബിംബമായി തിരഞ്ഞെടുക്കുന്നതിലൂടെ, ദേശീയത, വികസനം, ശാസ്ത്രീയ മനോഭാവം, സാമൂഹിക ഐക്യം എന്നിവയിൽ അധിഷ്ഠിതമായ രാഷ്ട്രീയമാണ് അണ്ണാമലൈ മുന്നോട്ട് വെക്കുന്നത്. രാജ്യത്തെ ഏറ്റവും ആദരണീയരായ ശാസ്ത്രജ്ഞരിൽ ഒരാളും 'മിസൈൽ മാൻ ഓഫ് ഇന്ത്യ' എന്നും അറിയപ്പെടുന്ന കലാം, രാഷ്ട്രീയവും മതപരവും സാമൂഹികവുമായ വേർതിരിവുകൾക്ക് അതീതമായി എല്ലാവരാലും ആദരിക്കപ്പെടുന്ന അപൂർവ്വം പൊതുപ്രവർത്തകരിൽ ഒരാളാണ്.
നിലവിൽ തമിഴ്നാട് രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തുന്ന പരമ്പരാഗത പ്രത്യയശാസ്ത്ര വിഭാഗങ്ങളിൽ തളച്ചിടപ്പെടാതെ, പ്രാദേശിക അഭിലാഷങ്ങളെ വിശാലമായ ദേശീയ വീക്ഷണവുമായി സമന്വയിപ്പിക്കാൻ അണ്ണാമലൈയെ സഹായിക്കുന്ന തന്ത്രപരമായ നീക്കമാണ് കലാമിനെ തിരഞ്ഞെടുത്തതിലൂടെ സംഭവിച്ചിരിക്കുന്നത്. ഈ പ്രസ്ഥാനം ക്രമേണ ഒരു രാഷ്ട്രീയ പാർട്ടിയായി മാറുമെന്നും 2031-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അണ്ണാമലൈ വ്യക്തമാക്കി.
ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് സമയമെടുക്കുമെന്നും, താഴെത്തട്ടിൽ നിന്ന് നേതാക്കളെയും പ്രവർത്തകരെയും വാർത്തെടുക്കേണ്ടതുണ്ടെന്നും അണ്ണാമലൈ പറഞ്ഞു. ബിജെപി അധ്യക്ഷൻ നിതിൻ നബിൻ പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള അണ്ണാമലൈയുടെ രാജി സ്വീകരിച്ചതായി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങാണ് പ്രസ്താവിച്ചത്. അണ്ണാമലൈയുടെ അനുയായികൾ ഈ പ്രഖ്യാപനം ആഘോഷിച്ചപ്പോൾ, സംസ്ഥാനത്തെ ബിജെപി നേതാക്കൾ അദ്ദേഹത്തിന്റെ പടിയിറക്കത്തിന്റെ ആഘാതം കുറച്ചുകാണിക്കാനാണ് ശ്രമിച്ചത്. അണ്ണാമലൈയ്ക്കൊപ്പം ബിജെപിയുടെ അണികളിൽ നല്ലൊരു വിഭാഗവും പാർട്ടിയിൽ നിന്ന് അകന്നേക്കുമെന്നാണ് വിവരം.
Content Highlights: K Annamalai resigned from BJP membership after 18 months of internal deliberation. Launch of 'We The Leader' movement under the APJ Abdul Kalam Centre for Ethics and Politics. Strategic shift toward blending Tamil identity with Indian nationalism. Plans to build a grassroots political party for the 2031 Tamil Nadu Assembly elections.
Published: 05 Jun 2026, 09:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented