റാഞ്ചി: ത്ധാർഖണ്ഡിൽ പബ്ലിക് സർവീസ് കമ്മിഷൻ-ഷോർട്ട് സർവീസ് കമ്മിഷൻ പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്ന സംഭവത്തിൽ വിദ്യാർഥികൾ ആരംഭിച്ച സമരം ആറാംദിവസം പിന്നിട്ടു. തിങ്കളാഴ്ച നിരാഹാരസമരവുമായി പ്രക്ഷോഭം ശക്തിപ്പെട്ടു.

To advertise here,

ക്രമക്കേടുകൾ സി.ബി.ഐ.യോ ഇ.ഡി.യോ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് റാഞ്ചിയിലെ ജയ്പാൽ സിങ് മുണ്ട സ്റ്റേഡിയത്തിൽ വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. വിദ്യാർഥിനേതാവായ ദേവേന്ദ്രനാഥ് മഹ്തോയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്.

ഡൽഹിയിലെ ‘ജന്തർമന്തർ മാതൃക’യിൽ നടക്കുന്ന പ്രക്ഷോഭത്തിന് കോക്രോച്ച് ജനതാ പാർട്ടിയും പിന്തുണ പ്രഖ്യാപിച്ചു. സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്കെ വിദ്യാർഥി നേതാക്കളുമായി വീഡിയോ കോളിൽ സംസാരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.

അതേസമയം, പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ത്ധാർഖണ്ഡ് പി.എസ്.സി. മുൻ ചെയർമാൻ എൽ. ഖിയാങ്‌തെയെ സി.ഐ.ഡി. തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്തു. നാലാംതവണയാണ് അദ്ദേഹം ചോദ്യംചെയ്യലിന് ഹാജരായത്. ജൂലായ് 23-ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലുൾപ്പെടെ സി.ഐ.ഡി. റെയ്ഡ് നടത്തിയിരുന്നു.

ഇതിന് തൊട്ടുമുൻപ്‌ അദ്ദേഹം ചെയർമാൻ സ്ഥാനം രാജി വെച്ചു. അന്വേഷണം നിഷ്പക്ഷമായി നടക്കാനായാണ് താൻ രാജി വെച്ചതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. കേസിൽ ഇതുവരെ 11 പേരെ സി.ഐ.ഡി. അറസ്റ്റ് ചെയ്തിട്ടുണ്ട്.

പഞ്ചാബ് നിയമസഭയിൽ പ്രതിപക്ഷബഹളം

പഞ്ചാബിലെ പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ച് പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധത്തിൽ നിയമസഭ തടസ്സപ്പെട്ടു. വിദ്യാഭ്യാസമന്ത്രി ഹർജോത് സിങ് ബെയിൻസ് രാജിവെക്കണമെന്ന ആവശ്യമുയർത്തിയാണ് എ.എ.പി. സർക്കാരിനെതിരേ കോൺഗ്രസ് വൻബഹളം സൃഷ്ടിച്ചത്. പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങിയതോടെ മഴക്കാലസമ്മേളനത്തിന്റെ ആദ്യനാൾ തടസ്സപ്പെടുകയായിരുന്നു.