ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ ആക്രമണം. കപ്പലിൽ ഉണ്ടായിരുന്ന ഇന്ത്യൻ നാവികനെ കാണാതായി. പത്ത് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സൈപ്രസ് പതാകയുള്ള ജിഎഫ്എക്‌സ് ഗാലക്‌സി എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ത്യക്കാരായ 11 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.

To advertise here,

സംഭവത്തെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അപലപിച്ചു. ഒമാനിലെ എംബസി സാഹചര്യം നിരീക്ഷിച്ചുവരികയാണ്. ഒമാൻ അധികാരികളുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. ഒമാന്റെ സഹകരണത്തിന് നന്ദി പറയുന്നുവെന്നും വിദേശകാര്യമന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

വെടിനിർത്തൽ കരാറിൽനിന്ന് യുഎസ് പിന്മാറിയതിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ ഇറാൻ വ്യോമാക്രമണം നടത്തിയിരുന്നു. ഞായറാഴ്ച പുലർച്ചെ യുഎഇ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ. യുഎഇയിൽ പ്രാദേശിക സമയം പുലർച്ചെ ആറുമണിയോടെയാണ് ആക്രമണം ഉണ്ടായത്.

ആക്രമണത്തിൽ ഖത്തറിൽ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരു കുഞ്ഞും ഉൾപ്പെടുന്നതായി ഖത്തർ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഒമാനിലെ മുസണ്ടം ഗവർണറേറ്റിൽ ഡ്രോൺ ആക്രമണം ഉണ്ടായെന്ന് ഒമാനും സ്ഥിരീകരിച്ചു.

ആക്രമണത്തിൽ കുവൈറ്റിലെ പേട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനം, വെടിമരുന്ന് ശാല, യുഎസ് റഡാർ കേന്ദ്രം എന്നിവ തകർത്തതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ, തങ്ങളുടെ ആകാശപരിധിയിൽ എത്തിയ മിസൈലുകളെയും ഡ്രോണുകളെയും വിജയകരമായി പ്രതിരോധിച്ചതായും എവിടെയും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കി.