ന്യൂഡൽഹി: ഭൂപടത്തിൽ സ്ഥാനം നിലനിർത്തണമെന്നുണ്ടെങ്കിൽ പാകിസ്താൻ ഭീകരതയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഭീകരവാദികളെ കയറ്റുമതി ചെയ്യുന്നത് നിർത്താൻ ഇസ്ലാമാബാദ് വിസമ്മതിച്ചാൽ ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം പതിപ്പ് ഉണ്ടാകുമെന്ന സൂചനയും ജനറൽ ദ്വിവേദി നൽകി.

To advertise here,

രാജസ്ഥാനിലെ അനുപ്ഗഡിൽ ഒരു സൈനിക പോസ്റ്റിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം പാകിസ്താന് കനത്ത മുന്നറിയിപ്പ് നൽകിയത്. ഇനിയൊരു തവണ കൂടി പ്രകോപനമുണ്ടായാല്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് പറഞ്ഞ അദ്ദേഹം, 'ഓപ്പറേഷൻ സിന്ദൂറിന്റെ' രണ്ടാം പതിപ്പ് വിദൂരമല്ലെന്ന് സൂചനയും നൽകി.

ഓപ്പറേഷൻ സിന്ദൂർ 1.0 ൽ ഉണ്ടായിരുന്ന സംയമനം ഇനിയൊരുതവണ ഞങ്ങൾ പാലിക്കില്ല. ഭൂമിശാസ്ത്രത്തിൽ തങ്ങളുടെ സ്ഥാനം നിലനിർത്തണോ വേണ്ടയോ എന്ന് പാകിസ്താനെക്കൊണ്ട് ചിന്തിപ്പിക്കുന്ന എന്തെങ്കിലും ഇത്തവണ നമ്മൾ ചെയ്യും. ഭൂമിശാസ്ത്രത്തിൽ പാകിസ്താൻ തങ്ങളുടെ സ്ഥാനം നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ സർക്കാർ സ്പോൺസേഡ് ഭീകരത അവസാനിപ്പിക്കണം, ജനറൽ ദ്വിവേദി പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ ആക്രമണത്തില്‍ പാകിസ്താന് 10 യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ്‌ നേരത്തെ പറഞ്ഞിരുന്നു. പാകിസ്താന്റെ അഞ്ച് യുദ്ധവിമാനങ്ങളെ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വെടിവച്ച് വീഴ്ത്തിയെന്നും ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ പാകിസ്താന്റെ എഫ്-16 ഉള്‍പ്പെടെ വ്യോമതാവളങ്ങളില്‍ സൂക്ഷിച്ചിരുന്ന അഞ്ച് യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്നും എ.പി. സിങ് പറഞ്ഞിരുന്നു. 93-ാമത് വ്യോമസേന ദിനാഘോഷത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇതിന് പിന്നാലെയാണ് കരസേനാ മേധാവിയുടെ മുന്നറിയിപ്പും വരുന്നത്.