ന്യൂഡൽഹി: ഇന്ത്യ-യുഎഇ തന്ത്രപരമായ പങ്കാളിത്തത്തിന് കരുത്തേകി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിലുള്ള കൂടിക്കാഴ്ച. വെറും രണ്ട് മണിക്കൂർ മാത്രം നീണ്ടുനിന്ന സന്ദർശനമായിരുന്നിട്ടും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന സുപ്രധാന തീരുമാനങ്ങളും കരാറുകളുമാണ് ഈ കൂടിക്കാഴ്ചയിൽ ഉണ്ടായത്. ആണവോർജ്ജം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രതിരോധം, ഊർജ്ജ സുരക്ഷ തുടങ്ങിയ നിർണ്ണായക മേഖലകളിലൂന്നിയ ചർച്ചകൾ നടന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റിയെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

ഇന്ത്യയുടെ ദീർഘകാല ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ യുഎഇയുടെ പങ്ക് വർദ്ധിപ്പിക്കുന്ന സുപ്രധാനമായ 10 വർഷത്തെ എൽഎൻജി വിതരണ കരാർ ഈ കൂടിക്കാഴ്ചയിൽ പ്രഖ്യാപിക്കപ്പെട്ടു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനും അഡ്നോക് ഗ്യാസും തമ്മിലുള്ള ഈ കരാർ പ്രകാരം 2028 മുതൽ പ്രതിവർഷം 0.5 ദശലക്ഷം ടൺ ദ്രവീകൃത പ്രകൃതിവാതകം ഇന്ത്യയ്ക്ക് ലഭിക്കും. സാമ്പത്തിക മേഖലയിലും വലിയ ലക്ഷ്യങ്ങളാണ് ഇരുരാജ്യങ്ങളും മുന്നോട്ടുവെക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളറിൽ എത്തിയതായും 2032-ഓടെ ഇത് 200 ബില്യൺ ഡോളറായി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്നും നേതാക്കൾ വ്യക്തമാക്കി.

ആദ്യമായി സിവിൽ ആണവ സഹകരണ മേഖലയിലേക്കും ഇരുരാജ്യങ്ങളും കടക്കുകയാണ്. അത്യാധുനിക ആണവ സാങ്കേതികവിദ്യകൾ, സ്മോൾ മോഡുലാർ റിയാക്ടറുകൾ എന്നിവ വികസിപ്പിക്കുന്നതിൽ സഹകരിക്കാൻ തീരുമാനമായി. ഇന്ത്യ നടപ്പിലാക്കിയ 'ശാന്തി' നിയമം അന്താരാഷ്ട്ര ആണവ സഹകരണത്തിന് പുതിയ വഴികൾ തുറന്നിരിക്കുകയാണ്. സാങ്കേതിക മേഖലയിൽ, ഇന്ത്യയിൽ ഒരു സൂപ്പർ കമ്പ്യൂട്ടിങ് ക്ലസ്റ്റർ സ്ഥാപിക്കാനും 'ഡിജിറ്റൽ എംബസികൾ' എന്ന പുതിയ ആശയം പരീക്ഷിക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചു. 2026 ഫെബ്രുവരിയിൽ നടക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിനെ ശൈഖ് മുഹമ്മദ് പിന്തുണ അറിയിച്ചു.

പ്രതിരോധ മേഖലയിൽ ഒരു 'സ്ട്രാറ്റജിക് ഡിഫൻസ് പാർട്ണർഷിപ്പ്' കെട്ടിപ്പടുക്കുന്നതിനായുള്ള താൽപ്പര്യപത്രം ഒപ്പുവെച്ചു. ഭീകരവാദത്തെയും ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് നേതാക്കൾ ഒരേസ്വരത്തിൽ ആവശ്യപ്പെട്ടു. ഇതിനായി ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സ് ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് സഹകരിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു.

ഗുജറാത്തിലെ ധോലേര സ്പെഷ്യൽ ഇൻവെസ്റ്റ്‌മെന്റ് റീജിയണിൽ വിമാനത്താവളം, തുറമുഖം, സ്മാർട്ട് സിറ്റി എന്നിവയുടെ വികസനത്തിൽ യുഎഇ പങ്കാളിയാകും. കൂടാതെ, ബഹിരാകാശ മേഖലയിലെ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്താനും ഉപഗ്രഹ നിർമ്മാണത്തിൽ സഹകരിക്കാനും ധാരണയായി. യുഎഇയിലുള്ള 4.5 ദശലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികളുടെ ക്ഷേമം ചർച്ചകളിൽ പ്രധാന വിഷയമായി. ഇതിന്റെ ഭാഗമായി അബുദാബിയിൽ 'ഹൗസ് ഓഫ് ഇന്ത്യ' എന്ന പേരിൽ ഒരു സാംസ്കാരിക പൈതൃക കേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ചു. 2026-ൽ ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ബ്രിക്സ് ഉച്ചകോടിക്കും യുഎഇ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.