ന്യൂഡല്‍ഹി: പോണ്‍ വീഡിയോകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെ, നേപ്പാളിലെ ജെന്‍ സീ പ്രതിഷേധങ്ങളെക്കുറിച്ച് പരാമര്‍ശിച്ച് സുപ്രീം കോടതി. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച്, ഹര്‍ജി പരിഗണിക്കാന്‍ താല്‍പ്പര്യമില്ലെന്നും എന്നാല്‍ വിഷയം നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്നും പറഞ്ഞു.

To advertise here,

'ഒരു നിരോധനത്തിന്റെ പേരില്‍ നേപ്പാളില്‍ എന്ത് സംഭവിച്ചുവെന്ന് നോക്കൂ,' വാദം കേള്‍ക്കുന്നതിനിടെ ബെഞ്ച് അഭിപ്രായപ്പെട്ടു.  ഇന്റര്‍നെറ്റില്‍ പോണ്‍ എളുപ്പത്തില്‍ ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടി, അത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നയം രൂപീകരിക്കണമെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. പോണ്‍ കാണുന്നത് വ്യക്തികളെയും സമൂഹത്തെയും, പ്രത്യേകിച്ച് 13-നും 18-നും ഇടയില്‍ പ്രായമുള്ള വളര്‍ന്നുവരുന്ന കുട്ടികളുടെ മനസ്സിനെയും പ്രതികൂലമായി ബാധിക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു.

അശ്ലീല ഉള്ളടക്കങ്ങള്‍ കാണുന്നതില്‍നിന്ന് ആളുകളെ തടയുന്നതിനുള്ള ഫലപ്രദമായ സംവിധാനത്തിന്റെ അഭാവവും ഹര്‍ജിയില്‍ എടുത്തുപറയുന്നു.

നേപ്പാളില്‍ എന്ത് സംഭവിച്ചു?

സെപ്റ്റംബര്‍ ആദ്യവാരം നേപ്പാളില്‍ സോഷ്യല്‍ മീഡിയക്ക് ഏര്‍പ്പെടുത്തിയ നിരോധനം, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന കെ.പി. ശര്‍മ്മ ഒലിയുടെ സര്‍ക്കാരിനെ പുറത്താക്കിയ വന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ആയിരക്കണക്കിന് യുവാക്കള്‍ സെപ്റ്റംബര്‍ 8, 9 തീയതികളില്‍ കാഠ്മണ്ഡുവില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു, ഇതില്‍ 76 പേര്‍ കൊല്ലപ്പെട്ടു. സോഷ്യല്‍ മീഡിയ നിരോധനം മാത്രമായിരുന്നില്ല പ്രതിഷേധങ്ങള്‍ക്ക് കാരണമെങ്കിലും, അഴിമതി പോലുള്ള മറ്റ് അടിസ്ഥാന പ്രശ്‌നങ്ങളും ഈ അശാന്തിക്ക് ആക്കം കൂട്ടി.

ഇന്ത്യയില്‍ അശ്ലീല വീഡിയോകള്‍ കാണുന്നത് നിയമവിരുദ്ധമാണോ?

ഇല്ല. ഇന്ത്യയില്‍ അശ്ലീല വീഡിയോകള്‍ കാണുന്നത് കുറ്റകരമല്ല. എന്നിരുന്നാലും, ഭാരതീയ ന്യായ സംഹിത, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ്, 2000 (ഐടി ആക്റ്റ്) എന്നിവ പ്രകാരം, അശ്ലീല ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത്, പ്രത്യേകിച്ച് വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക്, ശിക്ഷാര്‍ഹമായ കുറ്റമാണ്.

പോണ്‍ഹബ് ഉള്‍പ്പെടെ ഏകദേശം ആയിരത്തോളം അശ്ലീല വെബ്‌സൈറ്റുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. അശ്ലീലവും നിലവാരമില്ലാത്തതുമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് ഈ വര്‍ഷം 25 ഒടിടി പ്ലാറ്റ്ഫോമുകളെയും നിരോധിച്ചു.