ന്യൂഡല്‍ഹി: റിപ്പബ്ലിക് ആഘോഷങ്ങളുടെ നിറവില്‍ രാജ്യം. രാജ്യത്തിന്റെ സൈനികകരുത്തിന്റെയും സമ്പന്നമായ സാംസ്‌കാരികപാരമ്പര്യത്തിന്റെയും പ്രൗഢി വിളിച്ചോതി കര്‍ത്തവ്യപഥില്‍ റിപ്പബ്ലിക് ദിന പരേഡ്. 

To advertise here,

ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് പ്രബാവോ സുബിയാന്തോയാണ് റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി. ഇന്‍ഡൊനീഷ്യന്‍ ബാന്‍ഡ് സേനയുടെ പരേഡുമുണ്ടാകും. പരേഡില്‍ ഇത്തവണയും കേരളത്തിന്റെ പ്രാതിനിധ്യമില്ല. കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനമുള്ളത്. റിപ്പബ്ലിക് ദിനത്തില്‍ ദേശീയ യുദ്ധ സ്മാരകത്തിലെത്തി പ്രധാനമന്ത്രി ആദരമര്‍പ്പിച്ചു. സേനാമേധാവികളും പ്രധാനമന്ത്രിയെ അകമ്പടി സേവിച്ചു. 

സ്വര്‍ണിം ഭാരത്,വിരാസത് ഓര്‍ വികാസ് (Golden India: Legacy and Progress) എന്ന ആശയത്തിലാണ് ഇക്കുറി കര്‍ത്തവ്യപഥിലെ നിശ്ചലദൃശ്യ പരേഡ്. ഇത്തവണ റിപ്പബ്ലിക്ദിന പരേഡില്‍ മൂന്ന് സേനകളും ചേര്‍ന്ന് നിശ്ചലദൃശ്യം അവതരിപ്പിക്കും. ആദ്യമായാണ് സൈന്യം റിപ്പബ്ലിക്ദിന പരേഡില്‍ നിശ്ചലദൃശ്യവുമായെത്തുന്നത്. 'സുശക്ത് ഓര്‍ സുരക്ഷിത് ഭാരത്' എന്ന പ്രതിപാദ്യത്തിലാണ് ഇതൊരുക്കിയിരിക്കുന്നത്. 

ഏകദേശം അയ്യായിരത്തോളം കലാകാരന്മാര്‍ പരേഡില്‍ അണിനിരക്കുന്നുണ്ട്. ഇത്രയും അധികം കലാകാരന്മാര്‍ പങ്കെടുക്കുന്ന പരേഡും ആദ്യമായാണ് സംഘടിപ്പിക്കുന്നത്. ക്ഷണിക്കപ്പെട്ട പതിനായിരം അതിഥികളാണ് റിപ്പബ്ലിക് ദിന പരേഡ് കാണാനെത്തിയിരിക്കുന്നത്.