ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈൽ സംവിധാനങ്ങൾ താജിക്കിസ്ഥാനിലേക്കും തുർക്‌മെനിസ്ഥാനിലേക്കും കയറ്റുമതി ചെയ്യുന്നു. ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി രംഗത്തെ സുപ്രധാന നാഴികക്കല്ലായി വിലയിരുത്തപ്പെടുന്ന ഈ നീക്കം മുൻ ഡി.ആർ.ഡി.ഒ മേധാവി ഡോ. സമീർ വി. കാമത്ത് സ്ഥിരീകരിച്ചു. പരമ്പരാഗതമായി റഷ്യൻ പ്രതിരോധ ഉപകരണങ്ങളെ ആശ്രയിച്ചിരുന്ന മധ്യേഷ്യൻ രാജ്യങ്ങൾ ഇന്ത്യൻ മിസൈലുകൾ വാങ്ങാൻ തീരുമാനിച്ചത് വലിയ ഭൗമരാഷ്ട്രീയ പ്രാധാന്യമുള്ള കാര്യമായാണ് വിലയിരുത്തപ്പെടുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സുരക്ഷാ ഭീഷണികൾ നേരിടുന്ന താജിക്കിസ്ഥാനും, കാസ്പിയൻ കടൽ തീരത്തുള്ള തുർക്‌മെനിസ്ഥാനും തങ്ങളുടെ വ്യോമപ്രതിരോധം ശക്തമാക്കാൻ ഇന്ത്യയെ വിശ്വസിക്കുന്നു എന്നത് ശ്രദ്ധേയമായ മാറ്റമാണ്.

To advertise here,

വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവയെ ആക്രമിച്ച് വീഴ്ത്താൻ ശേഷിയുള്ളതാണ് ഈ മിസൈൽ സംവിധാനം. 25 കിലോമീറ്റർ ദൂരപരിധിയുള്ള ആകാശിന് ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ നേരിടാൻ സാധിക്കും. കുറഞ്ഞ ചെലവിൽ മികച്ച പ്രതിരോധം നൽകുന്നു എന്നതാണ് ഇതിന്റെ ആകർഷണം. ആർമേനിയ ഇതിനകം തന്നെ ആകാശ് മിസൈലുകൾ ഉപയോഗിക്കുന്നുണ്ട്. അസർബൈജാനെതിരായ സൈനിക സംഘർഷങ്ങളിൽ ആകാശ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അടുത്തിടെ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന സംഘർഷത്തിലും ആകാശ് വ്യോമപ്രതിരോധ സംവിധാനം പാകിസ്താനിൽ നിന്നുള്ള ആക്രമണങ്ങളെ തടഞ്ഞിരുന്നു.

ഡിആർഡിഒ വികസിപ്പിച്ച ഈ സംവിധാനം നിർമിച്ച് കയറ്റുമതി ചെയ്യുന്നത് ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് ആണ്. ഡി.ആർ.ഡി.ഒ വികസിപ്പിച്ച അത്യാധുനിക റഡാറുകളും കമാൻഡ് സംവിധാനങ്ങളും ഇതിൽ സംയോജിപ്പിച്ചിട്ടുണ്ട്. ആകാശ് മിസൈൽ സംവിധാനം 'ആത്മനിർഭർ ഭാരത്' പദ്ധതിയുടെ വിജയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ആകാശിന് പുറമെ ബ്രഹ്‌മോസ്, പിനാക, അസ്ത്ര തുടങ്ങിയ മിസൈലുകൾക്കും വിദേശ രാജ്യങ്ങളിൽ ആവശ്യക്കാർ ഏറുകയാണ്. ഇതിനൊപ്പം ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയും കുത്തനെ വർദ്ധിച്ചു. 2025-26 കാലയളവിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 38,000 കോടി രൂപ കടന്ന് റെക്കോർഡ് സൃഷ്ടിച്ചിരുന്നു. 2028-29 ഓടെ ഇത് 50,000 കോടി രൂപയായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.