ന്യൂഡൽഹി: ആഭ്യന്തര പ്രക്ഷോഭം ആളിപ്പടരുന്ന ഇറാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള സാധ്യതകൾ കേന്ദ്ര സർക്കാർ ആരായുന്നു. രാജ്യവ്യാപകമായ ഇന്റർനെറ്റ് വിച്ഛേദനവും വിമാന സർവീസുകൾ നിർത്തിവെച്ചതും ഒഴിപ്പിക്കൽ നടപടികൾ ആസൂത്രണം ചെയ്യുന്നതിന് വലിയ വെല്ലുവിളിയാകുന്നുണ്ടെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു. ഇറാനിലെ 31 പ്രവിശ്യകളിലായി 180-ഓളം നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചിരിക്കുകയാണ്. ഏകദേശം 15 ലക്ഷം മുതൽ 18 ലക്ഷം വരെ ആളുകൾ തെരുവിലിറങ്ങിയതായാണ് ഇന്റലിജൻസ് കണക്കുകൾ സൂചിപ്പിക്കുന്നത്. രണ്ടാഴ്ച പിന്നിട്ട പ്രക്ഷോഭത്തിൽ ഇതുവരെ കുറഞ്ഞത് 116 പേർ കൊല്ലപ്പെടുകയും 2,600-ഓളം പേരെ തടവിലാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ലാൻഡ്​ലൈൻ വിച്ഛേദിക്കപ്പെട്ടതും ഇന്റർനെറ്റ് ലഭ്യമല്ലാത്തതും കാരണം രാജ്യത്തെ യഥാർഥ സാഹചര്യം വിലയിരുത്തുന്നത് വിദേശ രാജ്യങ്ങൾക്ക് പ്രയാസകരമായി മാറിയിരിക്കുകയാണ്.

To advertise here,

പ്രതിഷേധങ്ങൾ ശക്തമാണെങ്കിലും ഇറാനിൽ ഉടനടി ഒരു ഭരണമാറ്റം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. രാജ്യത്തെ യഥാർഥ അധികാരം പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനിയുടെയും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെയും കൈകളിലാണ്. ഇറാന്റെ സമ്പദ്​വ്യവസ്ഥയുടെ 30 മുതൽ 40 ശതമാനം വരെ ഊർജ്ജം, നിർമ്മാണം, ടെലികോം എന്നീ മേഖലകളിലൂടെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് ആണ് നിയന്ത്രിക്കുന്നത്. ഏകദേശം 1.5 ലക്ഷം സൈനികരും 10 ലക്ഷത്തോളം വരുന്ന ബാസിജ് മിലിഷ്യയും ഭരണകൂടത്തിന് കാവലായുണ്ട്. വ്യവസ്ഥിതിയുടെ ഗുണഭോക്താക്കൾ കൂടിയായതിനാൽ സൈനിക നേതൃത്വത്തിൽ വിള്ളലുകൾ ഉണ്ടാകാൻ സാധ്യത കുറവാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഇറാനെതിരെ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ, അത്തരമൊരു നീക്കമുണ്ടായാൽ അമേരിക്കൻ സൈനിക കേന്ദ്രങ്ങളും ഇസ്രയേലും തങ്ങളുടെ ലക്ഷ്യങ്ങളായിരിക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ തിരിച്ചടിച്ചു. ഇറാനിലെ പ്രക്ഷോഭങ്ങൾ ശക്തമാണെങ്കിലും അറസ്റ്റുകളും കർഫ്യൂവും കാരണം പലയിടങ്ങളിലും ജനപങ്കാളിത്തം കുറഞ്ഞതായും എന്നാൽ ഭരണകൂട വിരുദ്ധ വികാരം ശക്തമായി തുടരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.