ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനും ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി ബിജെപി. ബലാത്സംഗ കേസുകൾ പണം വാങ്ങി ഇടനിലക്കാർ വഴി ഒതുക്കിത്തീർക്കുന്ന റാക്കറ്റ് നടത്തുകയാണ് ഇരുവരുമെന്നാണ് ബിജെപിയുടെ ആരോപണം. ഇതിനായ് അഞ്ച് കോടി രൂപ വരെയാണ് ഭഗവന്ത് മന്നും ഭാര്യ ഡോ. ഗുർപ്രീത് കൗർ മന്നും വാങ്ങുന്നതെന്നും ബിജെപി ആരോപിച്ചു. അടുത്തവർഷം പഞ്ചാബ് നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഗുരുതരമായ ആരോപണങ്ങൾ ബിജെപി ഉന്നയിച്ചിരിക്കുന്നത്.

To advertise here,

ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയാണ് വാർത്താ സമ്മേളനത്തിൽ ആരോപണങ്ങൾ ഉന്നയിച്ചത്. ബലാത്സംഗ കേസ് പ്രതിയുടെ ബന്ധുവും ഇടനിലക്കാരനും തമ്മിലുള്ള സംഭാഷണത്തിന്റേത് എന്ന പേരിൽ ചില ശബ്ദരേഖകൾ അദ്ദേഹം വാർത്താസമ്മേളനത്തിൽ കേൾപ്പിച്ചു. ഒരു ശബ്ദരേഖയിൽ മുഖ്യമന്ത്രിയെ കുറിച്ചും അദ്ദേഹത്തിന്റെ ഓഫീസിനെ കുറിച്ചും പരാമർശിക്കുന്നുണ്ട്. മറ്റൊരു ശബ്ദരേഖയിൽ നിരവധി പേർക്ക് പണം കൊടുക്കേണ്ടതിനെ കുറിച്ചും ഇതിനായി ഒരു തുക നിശ്ചയിച്ചിട്ടുണ്ടെന്നുമാണ് പറയുന്നത്.

അതേസമയം ശബ്ദരേഖയിലുള്ളത് യഥാർഥ വ്യക്തികളാണെന്നോ അവർ പണം നൽകിയെന്നോ സ്ഥിരീകരിക്കാനുള്ള തെളിവുകൾ ബിജെപി വക്താവ് കാണിച്ചില്ല. നേരത്തേ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യയുമായി ബന്ധപ്പെട്ട ഒരു ബലാത്സംഗ പരാതി ഒതുക്കാൻ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടു എന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു. ഈ അന്വേഷണം നടക്കുന്നതിനിടെയാണ് ബിജെപിയുടെ ആരോപണം.