ബാന്ദ്ര: മുംബൈയിലെ പാറക്കെട്ടുകൾ നിറഞ്ഞ ബാന്ദ്ര തീരത്ത് 26 അടി നീളമുള്ള ഹംപ്ബാക്ക് തിമിംഗലക്കുട്ടി കരയ്ക്കടിഞ്ഞു. ശനിയാഴ്ച രാവിലെ ബാന്ദ്ര-വെർസോവ സീ ലിങ്ക് പദ്ധതിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് കാർട്ടർ ക്ലബ്ബിന് സമീപം ഇതിനെ ആദ്യം കണ്ടത്. കരയോട് ചേർന്ന് കണ്ടെത്തിയപ്പോൾ ജീവനുള്ളതിന്റെ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് അധികൃതർ അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റെ മാൻഗ്രോവ് സെൽ, ബി.എം.സി, മുംബൈ ഫയർ ബ്രിഗേഡ്, വൈൽഡ് ലൈഫ് വെറ്ററിനറി ഡോക്ടർമാർ എന്നിവരടങ്ങുന്ന വിവിധ ഏജൻസികൾ സ്ഥലത്തെത്തി തിമിംഗലത്തെ രക്ഷിക്കാൻ തീവ്രശ്രമം നടത്തി.

To advertise here,

തിമിംഗലക്കുട്ടിയെ താങ്ങിനിർത്തി ആഴക്കടലിലേക്ക് തിരികെ എത്തിക്കാനായിരുന്നു ഉദ്യോഗസ്ഥർ ആദ്യം ശ്രമിച്ചത്. എന്നാൽ, കുറെ സമയത്തിന് ശേഷം തിമിംഗലത്തിന് ചലനമില്ലാതായതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രാദേശിക മത്സ്യത്തൊഴിലാളികളും ചേർന്ന് പരിശോധിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സമുദ്ര സസ്തനികളിലൊന്നായ ഹംപ്ബാക്ക് വിഭാഗത്തിൽപ്പെട്ടതാണ് ഈ തിമിംഗലക്കുട്ടി. മുതിർന്ന തിമിംഗലങ്ങൾ 50 മുതൽ 60 അടി വരെ നീളത്തിൽ വളരാറുണ്ട്. വർഷംതോറും ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കുന്നവരാണ് ഈ തിമിംഗലങ്ങൾ.

അമ്മയിൽ നിന്ന് വേർപെടുകയോ, അസുഖങ്ങൾ ബാധിക്കുകയോ, പരിക്ക് പറ്റുകയോ ചെയ്യുന്നത് തിമിംഗലങ്ങൾ കരയ്ക്കടിയാൻ കാരണമാകാമെന്ന് വിദഗ്ധർ പറയുന്നു. കൂടാതെ, കടലിലെ ശക്തമായ അലകൾ, പ്രവാഹങ്ങൾ എന്നിവ കാരണം ദിശ തെറ്റുന്നതും ഇത്തരം അപകടങ്ങളിലേക്ക് നയിച്ചേക്കാം. അതീവ ശ്രദ്ധയോടെ കടൽ കടക്കുന്ന ഈ ജീവികൾ ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നത് ഗൗരവകരമായ സാഹചര്യമാണ്.

തിമിംഗലക്കുട്ടിയുടെ മരണകാരണം വ്യക്തമാകാൻ വിശദമായ അന്വേഷണം ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു. വന്യജീവി (സംരക്ഷണം) നിയമപ്രകാരവും കടൽ വന്യജീവി പ്രോട്ടോക്കോൾ പ്രകാരവും, ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം തിമിംഗലത്തിന്റെ ജഡം സംസ്കരിക്കും.