ന്യൂഡൽഹി: സൈന്യത്തിൽ മേലുദ്യോഗസ്ഥരിൽനിന്ന് വിവേചനവും പീഡനവും നേരിടേണ്ടിവരുന്നതായി മുൻ സൈനികരുടെ ആരോപണം. 2016-ൽ നിയന്ത്രണരേഖ കടന്ന് പാകിസ്താന്റെ പിടിയിലായ സൈനികൻ ചന്തു ചവാന്റെ നേതൃത്വത്തിൽ നാലുപേരാണ് ഡൽഹിയിൽ പത്രസമ്മേളനം നടത്തി ആരോപണമുന്നയിച്ചത്.

To advertise here,

ചന്തു ചവാനെ അച്ചടക്കനടപടിയെടുത്ത് നേരത്തേ സൈന്യത്തിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ഓഫീസർമാരിൽനിന്ന് ക്രൂരമായ വിവേചനം സാധാരണ ജവാന്മാർ നേരിടേണ്ടിവരുന്നുവെന്ന് മുൻ സൈനികനായ എച്ച്.കെ. യാദവ് പറഞ്ഞു.

രാജ്യത്തെ സേവിക്കാനുള്ള ആഗ്രഹത്തോടെയാണ് സൈന്യത്തിൽ ചേരുന്നത്. എന്നാൽ, അവിടെ മേലുദ്യോഗസ്ഥർക്ക് അടിമപ്പണിചെയ്യേണ്ട അവസ്ഥയാണ്. ഓഫീസർമാരുടെ വീട്ടിലെ ജോലികൾക്കും സൈനികരെയാണ് നിയോഗിക്കുന്നത്. പരാതിപ്പെട്ടാൽ അവരെ ക്രൂശിക്കുന്ന സമീപനമാണ് അധികൃതർക്കെന്നും യാദവ് ആരോപിച്ചു.

ഇക്കാര്യത്തിൽ നടപടിയാവശ്യപ്പെട്ടും സുതാര്യതയ്ക്കുമായി പ്രതിരോധമന്ത്രാലയത്തെ സമീപിച്ചിട്ടും ഫലമില്ലെന്നും സൈനികർ ആരോപിച്ചു.

സൈന്യത്തിൽ മാടമ്പിഘടനയാണ് നിലനിൽക്കുന്നതെന്ന ഇവരുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത ആർ.ജെ.ഡി. എം.പി. മനോജ് ഝാ, ആം ആദ്മി പാർട്ടി എം.പി. സഞ്ജയ് സിങ് എന്നിവർ പറഞ്ഞു.